കൊല്ലം: വരുന്ന ജനുവരിയിൽ ജലഗതാഗത വകുപ്പിന്റെ പുതിയ സോളാർ ബോട്ട് കൊല്ലത്തെത്തും. 30 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബോട്ടാണ് എത്തുന്നത്.
പുതിയ ബോട്ട് ഉപയോഗിച്ച് കൊല്ലം- പ്ലാവറ സർവീസ് നടത്താനാണ് ആലോചന. നിലവിൽ ഡീസൽ എൻജിൻ ഉപയോഗിച്ച് നടത്തുന്ന സർവീസിന് ഏകദേശം 9000 രൂപയാണ് ഒരു ദിവസത്തെ ഡീസൽ ചെലവ്. സോളാർ ബോട്ട് എത്തുന്നതോടെ ചെലവ് കേവലം 350 രൂപയായി കുറയും
ബോട്ടിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. സോളാർ പാനലിന് പുറമേ ഇലക്ട്രിക് ചാർജിംഗ് സംവിധാനവും ഉണ്ടാകും. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന പ്രത്യേക ബാക്ടറികളുമുണ്ടാകും. അതുകൊണ്ട് തന്നെ മഴക്കാലത്തും മുടങ്ങാതെ സർവീസ് നടക്കും. കൊല്ലത്തിന് പുറമേ ആലപ്പുഴ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും പുതിയ സോളാർ ബോട്ട് പുതുവർഷത്തിലെത്തും.
അപ്പർഡെക്കിൽ അഷ്ടമുടി
ചുറ്റിക്കാണാൻ 350 രൂപ
അഷ്ടമുടിക്കായലിൽ ചുറ്റിക്കറങ്ങാൻ ജലഗതാഗത വകുപ്പ് അടുത്തമാസം പകുതിയോടെ സർവീസ് ആരംഭിക്കുന്ന ഇരുനില ബോട്ടായ 'സീ അഷ്ടമുടി'യുടെ ടിക്കറ്റ് നിരക്കിൽ ഏകദേശ ധാരണയായി. ബോട്ടിന്റെ അപ്പൽ ഡെക്കിൽ 350 രൂപയും ലോവർ ഡെക്കിൽ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് മണിക്കൂറാണ് സർവീസ് സമയം. രാവിലെ 10 മുതൽ ഒന്ന്, വൈകിട്ട് മൂന്ന് മുതൽ ആറ് എന്നിങ്ങനെ ദിവസം രണ്ട് സർവീസ് നടത്തും. അപ്പർഡെക്കിൽ 30ഉം ലോവർഡെക്കിൽ 60ഉം സീറ്റുകളാണുള്ളത്.
വിശപ്പകറ്റും അഷ്ടമുടി വിഭവങ്ങൾ
കൊല്ലത്ത് നിന്ന് കാവനാട്, അഷ്ടമുടി, സാമ്പ്രാണിക്കോടി, പേഴുംതുരുത്ത്, പെരുങ്ങാലം എന്നിങ്ങനെയാണ് സർവീസ് ആലോചിച്ചിരിക്കുന്നത്. മൺറോത്തുരുത്തിനുള്ളിലേക്ക് കയറുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും റെയിൽവേ പാലം തടസമായി നിൽക്കുന്നതിനാൽ ഒഴിവാക്കുകയായിരുന്നു. അഷ്ടമുടിയിലായിരിക്കും ഉച്ചയ്ക്കും വൈകിട്ടുമുള്ള ഭക്ഷണം. ഇവിടുത്തെ കുടുംബശ്രീ യൂണിറ്റിന് അതിനുള്ള ചുമതല നൽകാനാണ് ആലോചന.
സീ അഷ്ടമുടി ബോട്ടിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കൊല്ലത്തെ സ്വകാര്യ യാർഡിൽ ബോട്ടിന്റെ ഇന്റീരിയർ വർക്കുകൾ പുരോഗമിക്കുകയാണ്.
ജലഗതാഗത വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |