തിരുവനന്തപുരം: കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാരിന്റെ ഓരോ പരിഷ്കാരവും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെന്നും കേരളമാണ് ഇതിന്റെ കെടുതി ഏറ്റവും കൂടുതൽ അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. കോൺഗ്രസിനെ പോലെ ഫെഡറൽ സംവിധാനത്തോടുള്ള ബി.ജെ.പിയുടെ നിഷേധസമീപനമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെഡറൽ സംവിധാനവും കേന്ദ്രസംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന് പത്താം ധനകാര്യകമ്മിഷനിൽ 3.87ശതമാനം വിഹിതം കിട്ടിയിരുന്നത് ഇപ്പോൾ 1.92ശതമാനമായി കുറഞ്ഞു. ജി.എസ്.ടി വിഹിതത്തിന് സുപ്രീംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് സംസ്ഥാനങ്ങൾ. സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കേണ്ടാത്ത സെസ് കൂട്ടുകയും സംസ്ഥാനങ്ങൾക്ക് കിട്ടുന്ന നികുതി കുറയ്ക്കണമെന്ന് വാശിപിടിക്കുകയുമാണ് കേന്ദ്രം. കേന്ദ്രപദ്ധതികളിൽ സംസ്ഥാന വിഹിതം 25ൽ നിന്ന് 40ശതമാനമാക്കി. ഇത് വികസനത്തിന് കേന്ദ്രസഹായം കിട്ടാത്ത സ്ഥിതിയാക്കി. കളക്ടർമാരെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് സഹായം നൽകുന്നു. പ്ളാനിംഗ് കമ്മിഷനെ കേന്ദ്രം ഒഴിവാക്കി. അത് ധനവകുപ്പിലേക്ക് മാറ്റി. പകരം കൊണ്ടുവന്ന നിതി അയോഗിന് ഉപദേശാധികാരം മാത്രമേയുള്ളൂ.
ഫെഡറലിസത്തോട് കോൺഗ്രസ് തുടങ്ങിവച്ച നിഷേധ സമീപനം ശക്തമാക്കി നടപ്പാക്കുകയാണ് ബി.ജെ.പി സർക്കാർ. ബി.ജെ.പിക്ക് പിന്നിലുള്ള ആർ.എസ്.എസിനാണെങ്കിൽ ഫെഡറൽ സംവിധാനമേ വേണ്ട. അവർ പാർലമെന്ററി ജനാധിപത്യം മാറ്റി പ്രസിഡൻഷ്യൽ ഭരണത്തിനായി വാദിക്കുന്നു. ഫെഡറൽ സംവിധാനം ശക്തമാക്കാൻ 1967ൽ കേരളത്തിന്റെ അഞ്ചിന നിർദ്ദേശങ്ങളും 1977ൽ ബംഗാളിന്റെ 15ഇന നിർദ്ദേശങ്ങളും 1983ലെ ശ്രീനഗർ സമ്മേളന നിർദ്ദേശങ്ങളും സർക്കാരിയ കമ്മിഷന്റെ 247നിർദ്ദേശങ്ങളും തള്ളിയത് കോൺഗ്രസാണ്. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യങ്ങൾ അംഗീകരിച്ച് കേന്ദ്രസംസ്ഥാന ബന്ധങ്ങൾ ജനാധിപത്യരീതിയിൽ പുനഃസംഘടിപ്പിക്കണമെന്നും അതിനായി സംസ്ഥാനങ്ങൾ യോജിച്ച് പോരാടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ടാഗോർ ഹാളിലെ ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, കേന്ദ്രസെക്രട്ടേറിയറ്റംഗം അതുൽകുമാർ അൻജാൻ, തമിഴ്നാട് ഐ.ടി മന്ത്രി മനോതങ്കരാജ്, തമിഴ്നാട് സി.പി.ഐ സെക്രട്ടറി മുത്തരശൻ, മന്ത്രി കെ. രാജൻ, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മന്ത്രി ജി.ആർ. അനിൽ സ്വാഗതവും വിളപ്പിൽ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |