ന്യൂഡൽഹി: ഇറാനിലെ ഫർസാദ്-ബി വാതകപ്പാടത്തിന്റെ 30 ശതമാനം വിഹിതം ഇന്ത്യൻ കമ്പനിയായ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡിനും (ഒ.വി.എൽ) അതിന്റെ പങ്കാളികൾക്കും നൽകാമെന്ന് ഇറാൻ ഭരണകൂടം. ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒ.എൻ.ജി.സി) വിദേശ നിക്ഷേപവിഭാഗമാണ് ഒ.വി.എൽ.
ഇറാനോട് ചേർന്നുള്ള പേർഷ്യൻ ഉൾക്കടലിലെ ഫാഴ്‌സി ഓഫ്‌ഷോർ പര്യവേക്ഷണ ബ്ളോക്കിൽ 2008ൽ ഒ.വി.എൽ കണ്ടെത്തിയതാണ് ഫർസാദ്-ബി വാതകപ്പാടം. 23 ട്രില്യൺ ക്യുബിക്-ഫീറ്റ് വാതകശേഖരമാണ് ഫർസാദ്-ബിയിൽ കണ്ടെത്തിയത്. ഇതിൽ 60 ശതമാനവും വീണ്ടെടുക്കാമെന്നാണ് വിലയിരുത്തൽ.
വാതകപ്പാടം കണ്ടെത്തിയതും പര്യവേക്ഷണ, ഖനന പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടതും ഇന്ത്യൻ കൺസോർഷ്യമായതിനാൽ 30 ശതമാനം വിഹിതം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നേരത്തേ ഇത് നിരസിച്ച ഇറാന്റെ ദേശീയ എണ്ണക്കമ്പനിയായ ദ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി (നിയോക്) പ്രദേശിക കമ്പനിക്ക് ഫർസാദ്-ബിയുടെ കരാർ നൽകിയെങ്കിലും ഇന്ത്യ ചർച്ചകൾ തുടർന്നിരുന്നു.
ഇന്ത്യൻ കൺസോർഷ്യം
ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡിന് (ഒ.വി.എൽ) 40 ശതമാനം വിഹിതത്തോടെ രൂപീകരിച്ച ഇന്ത്യൻ കൺസോർഷ്യമായിരുന്നു നേരത്തേ കരാർ നേടുകയും ഫർസാദ്-ബി വാതകശേഖരം കണ്ടെത്തുകയും ചെയ്‌തത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (40 ശതമാനം), ഓയിൽ ഇന്ത്യ (20 ശതമാനം) എന്നിവയായിരുന്നു കൺസോർഷ്യത്തിലെ മറ്റംഗങ്ങൾ. 3,000 കോടിയോളം ഡോളറാണ് ഫർസാദ്-ബിയിൽ ഇന്ത്യൻ കൺസോർഷ്യം നിക്ഷേപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |