കട്ടപ്പന: മധുര സെൻട്രൽ ജയിലിൽ നിന്ന് 25 വർഷം മുമ്പ് രക്ഷപ്പെട്ട ഇരട്ട കൊലക്കേസ് പ്രതി കട്ടപ്പന ഡിവൈ.എസ്.പിയുടെ സ്‌പെഷ്യൽ ടീമിന്റെ പിടിയിൽ. തമിഴ്‌നാട് ഉസലംപെട്ടി എരുമപെട്ടി സ്വദേശി വെള്ളച്ചാമിയാണ് (73) പിടിയിലായത്. മധുര സെൻട്രൽ ജയിലിൽ നിന്ന് 25 വർഷം മുമ്പ് കടന്നു കളഞ്ഞ പ്രതി ഇരട്ടക്കൊലക്കേസ് കേസിൽ ജീവപര്യന്തം തടവിനു ശിഷിക്കപ്പെട്ടിരുന്നു.
1984 ൽ സ്വത്തു തർക്കത്തെ തുടർന്നും മാതൃസഹോദര പുത്രിയെ സ്‌നേഹിച്ച് വിവാഹം കഴിച്ചതിലുമുള്ള വിരോധം മൂലം ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്‌നാട്ടിലുള്ള വരശനാട് കടമലക്കുണ്ട് ഭാഗത്ത് വെച്ച് ദാരുണമായി കുത്തിയും വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് വെള്ളച്ചാമി. 1992ൽ ഇയാൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. 1997ൽ പരോളിൽ പുറത്തിറങ്ങിയ ഇയാൾ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ ഫോട്ടോ നഷ്ടപ്പെട്ടതിനാലും ബന്ധുക്കളുമായി സഹകരണം ഇല്ലാത്തതിനാലും തമിഴ്‌നാട് പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തമിഴ്‌നാട് പൊലീസ് ഈ വിവരം കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന് കൈമാറി. തുടർന്ന് ഡിവൈ.എസ്.പിയുടെ സ്‌പെഷ്യൽ ടീം നടത്തിയ അതിവിദഗ്ദ്ധമായ അന്വേഷണത്തിനൊടുവിൽ 30ന് വണ്ടൻമേട് മാലി ഇഞ്ചപ്പടപ്പിലെ ഏലതോട്ടത്തിൽ മൊബൈൽ റേഞ്ച് കിട്ടാത്ത സ്ഥലത്ത് ആൾമാറാട്ടം നടത്തി കഴിയുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ തമിഴ്‌നാട് പൊലീസിനും മധുര സെൻട്രൽ ജയിൽ അധികൃതർക്കുമായി കൈമാറി. കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇയാൾ ഇഞ്ചപ്പടപ്പിലുള്ള ഏലത്തോട്ടത്തിൽ രഹസ്യമായി ജോലി ചെയ്തു വരികയായിരുന്നെന്ന് ഡിവൈ.എസ്.പി നിഷാദ് മോൻ പറഞ്ഞു. സബ് ഇൻസ്‌പെക്ടർ സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടോണി ജോൺ, സിവിൽ പൊലീസ് ഓഫീസർ അനീഷ് വി.കെ എന്നിവരാണ് പ്രതിയെ പിടികൂടി തമിഴ്‌നാടിന് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |