തിരുവനന്തപുരം: കാർക്കശ്യവും രസികത്വവും സമാസമം. ഒപ്പം നല്ല രാഷ്‌ട്രീയ മെയ്‌വഴക്കവും. കോടിയേരി ബാലകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേട്ടം അതാണ്. പാർട്ടിയെയും മുന്നണിയെയും കെട്ടുറപ്പോടെ നയിക്കുന്ന സംഘാടക മികവ് കോടിയേരിക്ക് കൈവന്നതും ഈ സ്വഭാവ ശേഷി കൊണ്ടാകാം.
സർക്കാരിനെയും പാർട്ടിയെയും മുന്നണിയെയും വിവാദങ്ങളിൽ കുടുങ്ങാതെ ചലിപ്പിക്കാൻ മെയ്വഴക്കമുള്ള നേതാവ്. മുഖ്യമന്ത്രിയുമായി ചേർന്ന് കാര്യങ്ങൾ നടപ്പാക്കുന്നതിലും ഘടകകക്ഷികളെ അനുനയിപ്പിക്കുന്നതിലും കാര്യപ്രാപ്തി അങ്ങനെ സമവായം മുഖമുദ്രയാക്കിയ, എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നു അദ്ദേഹമെന്നതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും തർക്കമില്ല.
അത് കൊണ്ട് തന്നെയായിരുന്നു ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരിയുടെയും തട്ടകമായ കണ്ണൂർ വേദിയായപ്പോൾ അതിന് തൊട്ടുമുമ്പ് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സി.പി.എമ്മിന്റെ പുതിയ അമരക്കാരനായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി തുടർഭരണത്തിന്റെ ദശാസന്ധിയിൽ നിൽക്കുമ്പോൾ എറണാകുളം സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണന് പകരക്കാരനെ ചിന്തിക്കേണ്ട ആവശ്യകത അന്ന് സി പി എമ്മിനുണ്ടായിരുന്നില്ല. ആരോഗ്യപരമായ മറ്റേതെങ്കിലുമോ ആയ പ്രതിസന്ധികൾ അന്ന് ഒരു വിലങ്ങുതടി ആകാത്തതിനാൽ പാർട്ടി സെക്രട്ടറിയായി മൂന്നാമൂഴം ഉറപ്പാക്കാനായി അവധി റദ്ദാക്കി കോടിയേരി മടങ്ങിയെത്തി.സാങ്കേതികമായി മൂന്ന് മാസമേ അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനത്ത് കാലാവധി ശേഷിച്ചിരുന്നു എങ്കിലും മാർച്ച് ആദ്യവാരമുള്ള സംസ്ഥാന സമ്മേളനത്തിന് പുതിയ സെക്രട്ടറിയായി കോടിയേരി തുടരേണ്ടത് പാർട്ടിയ്ക്ക് അനിവാര്യമായിരുന്നു.
കണ്ണൂരിലെ 23ാം പാർട്ടി കോൺഗ്രസിൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കോടിയേരിയുടെ സാന്നിദ്ധ്യം ഊർജ്ജം പകർന്നതിനൊപ്പം, തന്നെ സി പി എമ്മിന്റെ ഉള്ളിലെ പ്രശ്നങ്ങൾ ചേരിതിരിവില്ലാതെ പരിഹരിച്ച നേതാവ് എന്ന നിലയിൽ പാർട്ടി ചരിത്രത്തിന്റെ കൂടെ ഭാഗമായി മാറുകയായിരുന്നു അദ്ദേഹം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |