തിരുവനന്തപുരം: അടിപിടിക്കേസിൽ വാറണ്ട് ഉണ്ടായിരുന്ന പ്രതിയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കി കോടതി കേസെടുത്തു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അനീസയാണ് ഫോർട്ട് സ്റ്റേഷനിലെ മുൻ സി.ഐയെയും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെയും പ്രതിയാക്കി കേസെടുത്തത്. മണക്കാട് കരിമഠം കോളനി സ്വദേശി കുഞ്ഞുമോൻ എന്ന നിയാസാണ് പരാതിക്കാരൻ. ഇപ്പോൾ കൊല്ലം ക്രൈംബ്രാഞ്ചിൽ സി.ഐയായ ഷെറി, നേമം സ്റ്റേഷനിലെ ശ്രീകുമാർ, തുമ്പ സ്റ്റേഷനിലെ സുരേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരേ കഠിനമായി ദേഹോപദ്റവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. 2019 ഒക്ടോബർ ആറിനായിരുന്നു സംഭവം. വഞ്ചിയൂർ കോടതിയ്ക്ക് പുറത്ത് വച്ച് പിടിച്ചു കൊണ്ടു പോയ നിയാസിനെ ക്രൂരമായി മർദ്ദിച്ച ശേഷം കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധനയക്ക് കൊണ്ട് പോയപ്പോൾ നിയാസ് ഡോക്ടറോടും കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റിനോടും പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചകാര്യം പറഞ്ഞിരുന്നു. നിയാസിൽ നിന്ന് നേരിട്ട് മൊഴിയെടുത്ത കോടതി ആശുപത്രി രേഖകൾ പരിശോധിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയായിരുന്നു. നിയാസിനു വേണ്ടി ജെ.എസ്. നന്ദു പ്രകാശ് ഹാജരായി.
ദമ്പതികളിൽ നിന്ന് 75 ലക്ഷം
രൂപയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വടകര അയ്യഞ്ചേരി സ്വദേശികളായ ദമ്പതിമാരിൽ നിന്ന് 75 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ ഇവരിൽ നിന്ന് മൊത്തം 1.547 കിലോ സ്വർണം പിടികൂടിയത്. ഭർത്താവിന്റെ പക്കൽ 1.115 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യയുടെ പക്കൽ 432 ഗ്രാം സ്വർണാഭരണങ്ങളാണ് ഉണ്ടായിരുന്നത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |