വൃദ്ധ ദമ്പതികളെ ചുറ്റികയാൽ
തലയ്ക്കടിച്ച് തീവച്ച് കൊലപ്പെടുത്തി
ബി.ജെ.പി നേതാവിന്റെ മൃതദേഹം
സുഹൃത്തിന്റെ വാടക വീട്ടിൽ കുഴിച്ചിട്ട നിലയിൽ
തിരുവനന്തപുരം: കേരള മന:സാക്ഷിയെ ഞെട്ടിച്ച് കോട്ടയം ചങ്ങനാശേരിയിലും തിരുവനന്തപുരം കിളിമാനൂരിലും നടന്ന അരുംകൊലകളിൽ നഷ്ടമായത് മൂന്ന് ജീവനുകൾ. കിളിമാനൂരിൽ വിമുക്തഭടൻ വീട്ടിൽ അതിക്രമിച്ചുകയറി വൃദ്ധദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു. ചങ്ങനാശേരിയിൽ അഞ്ചുദിവസം മുമ്പ് കാണാതായ ആലപ്പുഴയിലെ ബി.ജെ.പി പ്രാദേശിക നേതാവിന്റെ മൃതദേഹമാണ് ഇന്നലെ ചങ്ങനാശേരിയിലെ സുഹൃത്തിന്റെ വാടക വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. പതിനൊന്നരയോടെയാണ് കിളിമാനൂരിലെ അരുംകൊല.
വൃദ്ധദമ്പതികളുടെ കൊല:
രണ്ടരപ്പതിറ്റാണ്ടിന്റെ പകയെത്തുടർന്ന്
കിളിമാനൂർ മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ ഹോളോബ്രിക്സ് കമ്പനിയുടമ പ്രഭാകരക്കുറുപ്പ് (67) ഭാര്യ വിമലാദേവി (60) എന്നിവരെയാണ് വിമുക്തഭടൻ വീട്ടിൽ അതിക്രമിച്ചുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ പൊള്ളലേറ്റ പ്രതി പനപ്പാംകുന്ന് അജിത് മന്ദിരത്തിൽ ശശിധരൻ നായർക്കും (75) ഗുരുതരമായി പൊള്ളലേറ്റു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ദമ്പതികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെവച്ച് പ്രഭാകരകുറുപ്പ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ വിമലാദേവി വൈകിട്ടോടെയാണ് മരിച്ചത്. രണ്ട് മക്കളുടെ മരണവുമായി ബന്ധപ്പെട്ട് പ്രഭാകരകുറുപ്പിനെതിരെ രണ്ടരപ്പതിറ്റാണ്ടോളം കൊണ്ടുനടന്ന പകയ്ക്കൊടുവിലാണ് പ്രതി കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാവിലെ പതിന്നൊന്നരയോടെ പ്രഭാകരക്കുറുപ്പിന്റെ വീട്ടിൽ ഉഗ്രശബ്ദത്തോടെ തീ പടരുന്നതുകണ്ട് സമീപവാസികൾ ഓടിയെത്തുമ്പോൾ വീട്ടുമുറ്റത്ത് ശശിധരൻനായർ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ കിടക്കുകയായിരുന്നു. സിറ്റൗട്ടിൽ തലപൊട്ടി രക്തത്തിൽ കുളിച്ച് പൊള്ളലേറ്റ നിലയിലായിരുന്നു ദമ്പതികൾ.
ഇതിനിടെ പ്രതി വീടിനുള്ളിൽ കടന്ന് പ്രഭാകരക്കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കൈയ്യിലുണ്ടായിരുന്ന ചുറ്റികയും, പെട്രോൾകൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രവും മതിലിനരികിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാർ തടഞ്ഞുവച്ച് പള്ളിക്കൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വീടിന്റെ സ്വീകരണമുറിയിൽ വച്ചായിരുന്നു ആക്രമണം. പൊള്ളലേറ്റ ദമ്പതികൾ സിറ്റൗട്ടിലേക്ക് ഓടിയിറങ്ങുകയായിരുന്നു. വീട്ടിലെ ഗൃഹോപകരണങ്ങൾ അടക്കം കത്തി നശിച്ചു. പ്രഭാകരക്കുറുപ്പും ശശിധരനും പനപ്പാംകുന്നിൽ അയൽവാസികളായിരുന്നു.
പട്ടാളത്തിൽ നിന്ന് വിരമിച്ച ശശിധരനെ ബഹ്റൈനിലായിരുന്ന പ്രഭാകരക്കുറുപ്പ് അവിടെ ജോലിതരപ്പെടുത്തി കൊണ്ടുപോയി. 1996ൽ ശശിധരന്റെ മകൻ അജിത്തിനും അവിടേക്ക് വിസ തരപ്പെടുത്തി നൽകി. എന്നാൽ കുറച്ചുദിവസങ്ങൾക്കുശേഷം അജിത് താമസസ്ഥലത്ത് ആത്മഹത്യ ചെയ്‌തു. ഇതിൽ മനംനൊന്ത് അജിത്തിന്റെ സഹോദരി തുഷാരയും ജീവനൊടുക്കി. മൂന്നുമക്കളിൽ രണ്ടുപേരും നഷ്ടമായതിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് ആരോപിച്ച ശശിധരന് ഇതോടെ അടങ്ങാത്ത പകയായി. മകന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വന്ന കോടതി വിധി പ്രഭാകരക്കുറുപ്പിന് അനുകൂലമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് സൂചനയുണ്ട്.
ദമ്പതികളുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്രുമോർട്ടത്തിനുശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. അനിത പി.കുറുപ്പ് (എസ്.വി.യു.പി.എസ്,പുരവൂർ),ചിഞ്ചു.പി.കുറുപ്പ് (കാർഷിക ഗ്രാമവികസന ബാങ്ക്,കിളിമാനൂർ) എന്നിവരാണ് മക്കൾ. മരുമക്കൾ:ബിജുകുമാർ (കരവാരം പഞ്ചായത്ത്), ശ്രീജിത്ത് (ഗൾഫ്). പ്രഭാകരക്കുറുപ്പ് മലയ്‌ക്കൽ പൊയ്‌കമുക്കിൽ കാർത്തിക ഹോളോബ്രിക്‌സ് ഫാക്ടറിക്കൊപ്പം റാംകോ സിമന്റിന്റെ ഏജൻസിയും നടത്തുകയാണ്.
ബി.ജെ.പി നേതാവിന്റെ കൊല:
സുഹൃത്ത് കസ്റ്റഡിയിൽ
ചങ്ങനാശേരി: ബി.ജെ.പി ആലപ്പുഴ ആര്യാട് ഈസ്റ്റ് പഞ്ചായത്ത് കമ്മിറ്റിയംഗം അവല്ലുക്കുന്ന് കിഴക്കേവേളിയിൽ ബിന്ദുമോനെയാണ് (45) കൊലപ്പെടുത്തി സുഹൃത്തിന്റെ കോട്ടയം ചങ്ങനാശേരി പൂവം എ.സി.കോളനിയിലെ വാടകവീടിനോട് ചേർന്ന ഷെഡിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അതിനുമുകളിൽ കോൺക്രീറ്റ് ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ട്. സുഹൃത്ത് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാറിനെ (51) പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ഷെഡിൽ ഒരു മനുഷ്യന്റെ വലിപ്പത്തിൽ പുതുതായി കോൺക്രീറ്റ് ഇട്ടിരുന്നതും അതല്പം ഉയർന്ന നിലയിലായിരുന്നതും ശ്രദ്ധയിൽപെട്ടതാണ് പൊലീസിന് സംശയമുണ്ടാക്കിയത്. മൂന്നടിയോളം ആഴത്തിൽ കുഴിച്ച് മൃതദേഹം ചരിച്ചിട്ട നിലയിലായിരുന്നു. ആലപ്പുഴയിൽ നിന്ന് ബിന്ദുമോനെ, മുത്തുകുമാർ ചങ്ങനാശേരിയിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ, മറ്റെവിടെയെങ്കിലും വച്ച് കൊല നടത്തി മൃതദേഹം വീട്ടിലെത്തിച്ച് കുഴിച്ചുമൂടിയതാണോ എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
ചമ്പക്കുളത്ത് ബന്ധുവിന്റെ മരണവിവരം അറിഞ്ഞുപോയ ബിന്ദുമോനെ 26 മുതൽ കാണാതായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുതുപ്പള്ളി വാകത്താനം ഇരവിനല്ലൂരിലെ തോട്ടിൽ നിന്ന് ബിന്ദുമോന്റെ ബൈക്ക് കണ്ടെത്തി. അവസാനമായി വിളിച്ചത് സുഹൃത്തായ മുത്തുകുമാറിനെയാണെന്നും വ്യക്തമായി.
ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. ബിന്ദുമോനെ 'ഞാൻ തട്ടി'യെന്ന രീതിയിൽ ഇയാൾ മദ്യലഹരിയിൽ ചിലരോട് പറഞ്ഞിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു.
വീടുകളുടെ ടൈൽ, സ്റ്റീൽ വർക്കുകൾ ചെയ്യുന്ന ബിന്ദുമോന് നിർമ്മാണ തൊഴിലാളിയായ മുത്തുകുമാറുമായി ഏറെനാളത്തെ അടുപ്പമുണ്ട്. ആലപ്പുഴയിലെ വീടുവിറ്റശേഷം മുത്തുകുമാർ പൂവത്തിന് സമീപത്തെ ഭാര്യാവീട്ടിലായിരുന്നു താമസം. നാലുമാസം മുൻപ് ഭാര്യ വിദേശത്ത് പോയതോടെ മൂന്ന് മക്കളുമൊത്ത് എ.സി കോളനിയിലുള്ള വീട്ടിൽ വാടകയ്ക്ക് എത്തി. നാലു ദിവസം മുൻപ് മക്കളെ സഹോദരിയുടെ നാലുകോടിയിലെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. ബിന്ദുമോൻ അവിവാഹിതനാണ്. പിതാവ് പുരുഷൻ, അമ്മ കമല. സഹോദരങ്ങൾ: ഷൺമുഖൻ, സജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |