കൊച്ചി: എറണാകുളം തേവരയിൽ പ്ലസ് ടു വിദ്യാർത്ഥി നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. തേവര ഫെറിക്ക് സമീപം ചാക്കോളാസ് വാട്ടർ സ്കേപ്പ് 4 എഫിൽ താമസിക്കുന്ന ദക്ഷിണ നാവിക ആസ്ഥാനത്തെ കമ്മഡോർ സിറിൽ തോമസിന്റെയും ഡോ. ഗ്ളാഡിസിന്റെയും മകനും സി.എം.പി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയുമായി നീൽ ജോൺ ജോർജ് (17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
പഠിത്തത്തിൽ മിടുക്കനായിരുന്ന നീലിന് അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്കിൽ നേരിയ കുറവുണ്ടായി. മാനസികമായി തളർന്നതിനാൽ സംഭവദിവസം വൈകിട്ട് കുടുംബഡോക്ടറെ കാണിച്ചിരുന്നു. തിരിച്ചെത്തി കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ടി.വി കാണുകയും ചെയ്തു. 11മണിയോടെ വാച്ച്മാൻ ശബ്ദംകേട്ട് എത്തിയപ്പോഴാണ് നീലിനെ താഴെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഫ്ലാറ്റിലെ താമസക്കാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എറണാകുളം സൗത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കടവന്ത്ര സ്വദേശിയാണ് സിറിൽ തോമസ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം ഡോക്ടറാണ് മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |