ചേർത്തല: എസ്.എൻ.ഡി.പി യോഗവും സി.പി.എമ്മും തമ്മിലുള്ള സൗഹൃദത്തിന്റെ പാലമാണ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിലൂടെ ഇല്ലാതായതെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
'യോഗത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്റെ ഉറ്റബന്ധുവായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്റി ആയിരുന്നപ്പോഴും സമുദായവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും എപ്പോഴും അദ്ദേഹത്തെ കാണാൻ കഴിയുമായിരുന്നു. യോഗത്തിന്റെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ചെയ്യാവുന്ന കാര്യമാണെങ്കിൽ അത് പൂർണ മനസോടെ ചെയ്യാൻ അദ്ദേഹം സന്മനസ് കാട്ടിയിരുന്നു. മറ്റു നേതാക്കളിൽ നിന്നെല്ലാം വ്യത്യസ്തമായി സൗമ്യതയുടെ ആൾരൂപമായിരുന്നു കോടിയേരി. ഏത് രാഷ്ട്രീയ പ്രതിസന്ധി ഘട്ടത്തെയും സൗമ്യമായ ഇടപെടലിലൂടെയും സ്‌നേഹപൂർവമായ പെരുമാറ്റത്തിലൂടെയും തരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ രാഷ്ട്രീയ ഭേദമെന്യേ ഏവരും അംഗീകരിച്ചിരുന്നു. മലപോലെ വരുന്നതിനെ എലിപോലെയാക്കി പരിഹരിക്കാനുള്ള മാസ്മര ശക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. 2006ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിൽ അദ്ദേഹം ആഭ്യന്തര മന്ത്റിയായിരിക്കെ സി.പി.എമ്മിൽ വിഭാഗീയത കൊടികുത്തി വാഴുകയായിരുന്നു. മുഖ്യമന്ത്റി വി.എസും പാർട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള കൊമ്പ്കോർക്കലിൽ മദ്ധ്യസ്ഥനെപ്പോലെ നിന്ന് ഇരുവരെയും ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോയത് കോടിയേരിയാണ്. മത, സാമുദായിക നേതാക്കൾക്കിടയിലും സർവ സമ്മതനായ നേതാവായിരുന്നു അദ്ദേഹം. നന്മനിറഞ്ഞ ആ ചിരിയും പെരുമാറ്റവും ആർക്കും മറക്കാനാകില്ല. യോഗത്തിന്റെ ഉറ്റബന്ധുവായ അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ ദു:ഖം അറിയിക്കുന്നു'- വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |