ഓൺലൈൻ പണമിടപാടുകൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി നിലവിലെ നിയമങ്ങളിൽ വലിയ അഴിച്ചുപണികൾ നടത്തി വരികയാണ് കേന്ദ്ര സർക്കാർ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗത്തിലും പലിശനിരക്കിലുമടക്കം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനൊപ്പം തന്നെ ഓൺലൈൻ പണവിനിമയം ടോക്കൺ സംവിധാനത്തിലേയ്ക്ക് പറിച്ച് നട്ടിരിക്കുകയാണ് ആർ ബി ഐ. കാർഡ് വിവരങ്ങൾ വിനിമയ സമയത്ത് പങ്കുവെയ്ക്കേണ്ടു വരുന്നില്ല എന്നതാണ് പുതിയ ടോക്കൺ സംവിധാനത്തിന്റെ സവിശേഷത. 35 കോടിയോളം ഉപഭോക്താക്കൾ തങ്ങളുടെ കാർഡുകൾ ഇതിനോടകം തന്നെ ഫീരഹിതമായി ടോക്കണൈസ് ചെയ്തതായാണ് ആ ർ ബി ഐ അറിയിച്ചിരിക്കുന്നത്.
കാർഡ് ടോക്കണൈസേഷൻ
സാധാരണയായി ഓൺലൈൻ ഇടപാടുകൾക്കിടയിൽ ഉപഭോക്താവിന്റെ കാർഡ് വിവരങ്ങൾ പങ്കുവെയ്ക്കണം. എന്നാൽ ടോക്കണൈസേഷൻ വഴി ഈ വിവരങ്ങൾക്ക് പകരം പ്രത്യേക കോഡ് ആയിരിക്കും ഉപഭോക്താവ് ഇനി മുതൽ ഓൺലൈൻ സേവനങ്ങൾക്കായി ഉപയോഗിക്കേണ്ടത്. ഓൺലൈൻ സേവനത്തിന്റെ പൂർത്തീകരണത്തിനായി കാർഡ് നമ്പർ, സി വി വി കോഡ് തുടങ്ങിയ നിർണായക വിവരങ്ങൾ നൽകേണ്ടാത്തതിനാൽ ടോക്കണൈസേഷൻ സംവിധാനം പഴുതടച്ച സുരക്ഷ ഉറപ്പ് വരുത്തുമെന്നാണ് കരുതപ്പെടുന്നത്. കാരണം ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്ന സൈറ്റുകളിലോ ആപ്പുകളിലോ ഏതെങ്കിലും തരത്തിലുള്ള സുരക്ഷ വീഴ്ചയുണ്ടായാൽ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടും എന്ന ആശങ്ക ടോക്കണൈസേഷനിലൂടെ പരിഹരിക്കപ്പെടുന്നു ഓൺലൈൻ ട്രാൻസാക്‌ഷനായി വ്യാപര സൈറ്റുകളിലും ആപ്പുകളിലും ശേഖരിച്ചിട്ടുള്ള കാർഡ് വിവരങ്ങൾ സെപ്തംബർ 30-ാടെ നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ട ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
ടോക്കണൈസേഷൻ ചെയ്യുന്ന രീതി
ഓൺലൈൻ വ്യാപാരത്തിലേർപ്പെടുമ്പോൾ പണമടയ്ക്കുന്ന സമയത്ത് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകുന്നതിന് പകരം നിങ്ങളുടെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുത്ത ശേഷം "ആർ ബി ഐ മാർഗനിർദേശ പ്രകാരം കാർഡ് സുരക്ഷിതമാക്കുക" അല്ലെങ്കിൽ "ആർ ബി ഐ മാർഗനിർദേശപ്രകാരം കാർഡ് ടോക്കണൈസ് ചെയ്യുക" ഇവയിൽ ബാങ്ക് ആവശ്യപ്പെടുന്നത് തിരഞ്ഞെടുക്കുക. തുടർന്ന് ടോക്കൺ സ്വീകരിക്കാനുള്ള അനുവാദം നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |