തിരുവനന്തപുരം:പ്രതിനിധികൾ മുഷ്ടി ഉയർത്തി മുഴക്കിയ മുദ്രാവാക്യത്തിന്റെ അകമ്പടിയിൽ മുതിർന്ന നേതാവ് സി.ദിവാകരൻ ടാഗോർ തിയേറ്ററിന് മുന്നിലെ കൊടിമരത്തിൽ രക്തപതാക ഉയർത്തിയതോടെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം.
ഇന്നലെ രാവിലെ കുടപ്പനക്കുന്നിലെ ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മഹിളാസംഘം സംസ്ഥാന സെക്രട്ടറി പി.വസന്തത്തിന്റെ നേതൃത്വത്തിൽ വനിതാ റെഡ് വോളന്റിയർമാർ എത്തിച്ച ദീപശിഖ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഏറ്റുവാങ്ങി.
ദേശീയ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടേറിയേറ്റ് അംഗങ്ങളായ അതുൽകുമാർ അൻജാൻ, ബിനോയ് വിശ്വം എം.പി, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ.ഇസ്‌മായിൽ, സംഘാടക സമിതി ചെയർമാൻ മന്ത്രി ജി.ആർ.അനിൽ എന്നിവർ സന്നിഹിതരായിരുന്നു. അവരെല്ലാം കാത്തുനിൽക്കേ, പതാക ഉയർത്തുന്ന സമയത്തു മാത്രമാണ് സി.ദിവാകരൻ എത്തിയത്.
അസാധാരണമായ സമ്മേളനമാണെന്നും കേരളവും രാജ്യവും ഉറ്റുനോക്കുന്നത് കാനത്തിനെയും രാജയെയും പോലുള്ള നേതാക്കളെയാണെന്നും പതാക ഉയർത്തിയ ശേഷം സി.ദിവാകരൻ പറഞ്ഞു.
തുടർന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽപുഷ്പചക്രം അർപ്പിച്ചു. യുവകലാസാഹിതി ഗായക സംഘം അവതരിപ്പിച്ച 'ഉദയസൂര്യ ശോഭയാൽ ചെങ്കൊടികൾ ഉയരുകയായ്...'എന്ന സ്വാഗത ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. വിവിധ കമ്മിറ്റികളുടെ നിർദ്ദേശം അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു അവതരിപ്പിച്ചു. അംഗീകാരത്തിന് ശേഷം അദ്ദേഹം രക്തസാക്ഷി പ്രമേയവും സത്യൻ മൊകേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡി.രാജയുടെ ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം അതുൽകുമാർ അൻജാൻ അഭിവാദ്യ പ്രസംഗം നടത്തി.
രാഷ്ട്രീയ, സംഘടനാ റിപ്പോർട്ടുകൾ കാനം രാജേന്ദ്രൻ അവതരിപ്പിച്ചു. സെമിനാറിന് ശേഷം രാത്രിയിൽ റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ച നടന്നു. രാഷ്ട്രീയ റിപ്പോർട്ട് ചർച്ച ഇന്ന് രാവിലെ നടക്കും. ദേശീയ സെക്രട്ടറി മറുപടി പറയും. വൈകിട്ട് സെമിനാർ. പ്രവർത്തന റിപ്പോർട്ടിന്റെ മറുപടി തിങ്കളാഴ്ച രാവിലെ കാനം രാജേന്ദ്രൻ പറയും.തുടർന്ന് സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. കെ.ആർ.ചന്ദ്രമോഹൻ , പി.വസന്തം, പി.സന്തോഷ് കുമാർ.എം.പി, എ.പി.ജയൻ,ചിറ്റയം ഗോപകുമാർ, എൻ.അരുൺ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ഗുരുദാസ് ദാസ് ഗുപ്തയെ മറന്നു
അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ അന്തരിച്ച സി.പി.ഐ നേതാവിനെ ഉൾപ്പെടെ വിട്ടുപോയി. എ.ഐ.ടി.യു.സി മുൻ ജനറൽ സെക്രട്ടറിയും എം.പി യുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്ത, മുൻ മന്ത്രി കെ.ആർ.ഗൗരിയമ്മ തുടങ്ങിയവരുടെ പേരുകൾ ചേർക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒഴിവാക്കപ്പെട്ട സംസ്ഥാന, ജില്ലാ നേതാക്കളുടെ പേരുകൾ പ്രതിനിധികൾ ചൂണ്ടികാട്ടിയതോടെ അതെല്ലാം ചേർക്കാമെന്ന് സത്യൻ മൊകേരി ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |