SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.33 PM IST

തീരസംരക്ഷണ സേനയ്ക്ക് സ്വതന്ത്ര വ്യോമകേന്ദ്രം

cost

ആറുവർഷമായി ഫയലിൽ കുരുങ്ങിപ്പോയ തീരസംരക്ഷണസേനയുടെ സ്വതന്ത്ര വ്യോമകേന്ദ്രം (കോസ്റ്റ്ഗാർഡ് എൻക്ലേവ്) യാഥാർത്ഥ്യമാക്കാൻ സർക്കാർ നീക്കം തുടങ്ങി. കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കും നിരീക്ഷണത്തിനും തീരസംരക്ഷണ സേനയ്ക്ക് അനിവാര്യമാണ് വിമാനത്താവളത്തോട് ചേർന്ന സ്വതന്ത്ര വ്യോമകേന്ദ്രം. എയർ എൻക്ലേവിനായി ആഭ്യന്തര വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിനോട് ചേർന്ന 1.42ഏക്കർ സ്ഥലം എയർപോർട്ട് അതോറി തീരസംരക്ഷണ സേനയ്ക്ക് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ്, വിമാനത്താവള വികസനത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയ ശേഷം ഭൂമി നൽകുന്നതിൽ തീരുമാനമെടുക്കാമെന്ന് നിലപാടെടുത്തതോടെ പദ്ധതി വൈകുകയായിരുന്നു. ഇതിനോട് ചേർന്ന 70 സെന്റ് സ്വകാര്യഭൂമി എൻക്ലേവിനായി ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം. ഭൂമിയേറ്റെടുക്കലിന് മുന്നോടിയായ സാമൂഹ്യാഘാത പഠനത്തിന് പ്ലാനറ്റ് കേരള എന്ന ഏജൻസിക്കായി 48970രൂപ അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. കോസ്റ്റ്ഗാർഡ് എയർ എൻക്ലേവിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണ് ഭൂമിയേറ്റെടുക്കുക.

തലസ്ഥാനത്ത് എയർസ്ട്രിപ്പില്ലാത്തത് കടലിലെ രക്ഷാദൗത്യങ്ങൾക്ക് തടസമാവുന്നതായി തീരസംരക്ഷണസേന അറിയിച്ചത് അനുസരിച്ചാണ് എൻക്ലേവിന് 2019ൽ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്. ഓഖി ചുഴലിക്കാറ്റിൽ രക്ഷാദൗത്യം നടത്താൻ സേനയ്ക്ക് ഏറെ പ്രയാസമായിരുന്നു. കൊച്ചിയിൽനിന്ന് അരമണിക്കൂറിലേറെ പറന്ന് വിമാനങ്ങളെത്തിച്ചാണ് അന്ന് കടലിൽ കുടുങ്ങിപ്പോയവരെ രക്ഷിച്ചത്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുന്നതോടെ ജലഗതാഗതവും അപകടങ്ങളും വർദ്ധിക്കും. വി.എസ്‍.എസ്‍.സി, ബ്രഹ്മോസ് പോലെയുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളുള്ള പ്രദേശമായതിനാൽ അടിയന്തരഘട്ടങ്ങളിൽ പ്രതികരിക്കാൻ എയർസ്ട്രിപ്പ് ആവശ്യമാണ്. കടലിലെ നിരീക്ഷണത്തിനും ഇവിടെ എയർസ്ട്രിപ്പും അനുബന്ധ സൗകര്യങ്ങളും അത്യാവശ്യമാണെന്നും സേന പറയുന്നു.

വ്യോമകേന്ദ്രം സജ്ജമായാൽ ഒരു സമയം നാലു വിമാനങ്ങൾക്ക് ഇവിടെ നിന്ന് രക്ഷാപ്രവർത്തനം നടത്താനാവും. വിമാനത്താവളം വഴി സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നതോടെ തീരസംരക്ഷണ സേനയുടെ പ്രവ‌ർത്തനം കൂടുതൽ ഊർജ്ജിതമാവും. തെരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി കൊച്ചിയിൽ നിന്ന് വിമാനങ്ങൾ എത്തിക്കേണ്ട സ്ഥിതിയും ഒഴിവാകും. എൻക്ലേവ് യാഥാർത്ഥ്യമായാൽ ഇവിടെ നിന്ന് മിനിറ്റുകൾക്കകം രക്ഷാപ്രവ‌ർത്തനം നടത്താം. വിമാനത്താവളത്തിന്റെ ഭൂമിക്ക് പുറമെയാണ് പേട്ട വില്ലേജിൽ 70സെന്റ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനുള്ള പണം തീരസംരക്ഷണ സേന നൽകും. കോസ്റ്റ് ഗാർഡ് എൻക്ലേവിനായി 10.96കോടിയാണ് ചെലവ് കണക്കാക്കിയത്. മുഴുവൻ ചെലവും കേന്ദ്രസർക്കാരാണ് വഹിക്കുക.

കൊച്ചിയിൽ റെഡി

നെടുമ്പാശേരി വിമാനത്താവളത്തോട് ചേർന്ന് കൊച്ചിയിലെ കോസ്റ്റ്ഗാർഡിന്റെ എൻക്ലേവ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പത്ത് ഏക്കർ സ്ഥലത്താണ് അവിടെ വ്യോമകേന്ദ്രം നിർമ്മിച്ചത്. മംഗലാപുരം മുതൽ കന്യാകുമാരി വരെയുള്ള തീരങ്ങളുടെ നിരീക്ഷണത്തിന്റെ ചുമതല ഇവിടേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ച് വിമാനങ്ങൾ അവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COST GUARD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.