പരാതികൾക്ക് രസീത് നൽകണം
സ്ത്രീകളുടെയും കുട്ടികളുടെയും പരാതികളിൽ ഉടൻ നടപടി വേണം
തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥർ വിവാദ വ്യവസായികളും കളങ്കിത വ്യക്തികളുമായുമുള്ള ചങ്ങാത്തം ഒഴിവാക്കണമെന്നും ഇത്തരം അവിശുദ്ധബന്ധം കണ്ടെത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രിയുടെ താക്കീത്.
ഇന്നലെ പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിൽ മുപ്പതോളം നിർദ്ദേശങ്ങൾ നൽകി.
ജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. ജനങ്ങൾ സർക്കാരിനെ വിലയിരുത്തുന്നത് പൊലീസിന്റെ പെരുമാറ്റം കൂടി കണ്ടാണ്. എല്ലാ പരാതികൾക്കും രസീത് നൽകണം. 112എന്ന നമ്പറിൽ വിളിച്ചാലുടൻ സഹായം ലഭ്യമാക്കണം. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ പരാതികളിൽ ഉടൻ നടപടി വേണം. ലോക്കപ്പിലെ മൂന്നാംമുറ അംഗീകരിക്കില്ല.
ആഭ്യന്തര സെക്രട്ടറി വി.വേണു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, ജില്ലാ പൊലീസ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മറ്റ് നിദ്ദേശങ്ങൾ
മണൽ, മണ്ണ് മാഫിയയുമായി ചങ്ങാത്തം അനുവദിക്കില്ല
കേസന്വേഷണം പക്ഷപാത രഹിതമായിരിക്കണം.
ഗുണ്ടകൾക്കും ലഹരി വിൽപ്പനക്കാർക്കുമെതിരേ ശക്തമായ നടപടിയെടുക്കണം. സംഘടിത കുറ്റകൃത്യങ്ങൾ തടയണം. സൈബർ കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ഇല്ല. മർദ്ദനമേറ്റോ മദ്യപിച്ചോ പരിക്കേറ്റതോ ആയവരെ സ്റ്റേഷനിൽ ലോക്കപ്പിലിടരുത്. ഇവരെ ആശുപത്രിയിലെത്തിക്കണം കുറ്റക്കാരനാണെങ്കിൽ പിന്നീട് കേസെടുക്കാം.
മൂന്നോ നാലോ കേസുളള ലഹരി വിൽപ്പനക്കാരെ കേന്ദ്രനിയമം ചുമത്തി കരുതൽ തടങ്കലിലാക്കണം.
പോക്സോ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കണം.
കള്ളക്കടത്തും സ്വർണക്കടത്തും സമാന്തര സമ്പദ് വ്യവസ്ഥയാകാൻ അനുവദിക്കരുത്.
സ്വർണം കടത്തുന്നവരെ തട്ടിക്കൊണ്ടു പോവുന്നതും ഹവാലാ ഇടപാടുകളും പൊലീസ് അന്വേഷിക്കണം.
സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കണം.
എസ്.പിമാർ സ്റ്രേഷനുകൾ സന്ദർശിച്ച് ആശയവിനിമയം നടത്തണം.
മാനസിക സമ്മർദ്ദമുള്ള പൊലീസുകാരെ കൗൺസലിംഗിന് വിധേയമാക്കണം.
പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ പൂട്ടുന്നതടക്കം പൊലീസിന്റെ നടപടികൾ നിയമപരമായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |