തിരുവനന്തപുരം: പ്രഭാകരക്കുറുപ്പും വിമലാദേവിയും അരുംകൊല ചെയ്യപ്പെട്ടതിന്റെ വേദനയും ഞെട്ടലും മാറാതെ അറച്ചുനിൽക്കുകയാണ് മടവൂർ കൊച്ചാലുംമൂട് ഗ്രാമം. നിറചിരിയോടെ മാത്രമേ ഇരുവരെയും കണ്ടിട്ടുള്ളൂവെന്നാണ് അയൽവാസികൾ പറയുന്നത്.
പനപ്പാംകുന്നിൽ അയൽവാസികളായിരുന്നു പ്രഭാകരകുറുപ്പും ശശിധരൻ നായരും. ശശിധരന്റെ മകൻ മരിച്ചതിന് ശേഷമുണ്ടായ തർക്കങ്ങൾ കാരണം ജീവിക്കാൻ ബുദ്ധിമുട്ടിയ സമയത്താണ് പ്രഭാകരകുറുപ്പ് കുടുംബത്തോടെ കൊച്ചാലൂംമൂട്ടിലേക്ക് താമസം മാറ്റിയത്. ഇവിടെ സ്ഥലം വാങ്ങി ഇരുനില വീട് വയ്‌ക്കുകയായിരുന്നു. കൊച്ചാലുംമൂട്ടിലും ശശിധരനുമായി തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് പരിസരവാസികൾ പറയുന്നു. പലപ്പോഴും പ്രദേശത്തുളളവർ ഇടപെട്ടാണ് ശശിധരനെ മടക്കി അയച്ചിരുന്നത്. ഇത്രയും വലിയ പക മനസിൽ സൂക്ഷിതച്ചാണ് ശശിധരൻ നടന്നിരുന്നതെന്ന് പ്രഭാകരക്കുറുപ്പിന്റെ വീട്ടുകാരോ നാട്ടുകാരോ കരുതിയിരുന്നില്ല.
ഗൾഫിൽ ഫ്രൂട്ട്‌സ് ബിസിനസ് നടത്തിയിരുന്ന പ്രഭാകരക്കുറുപ്പ് നാട്ടിലെത്തിയ ശേഷം 20 വർഷം മുമ്പാണ് ഹോളോബ്രിക്‌സ്, സിമെന്റ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. കടുത്ത മുട്ടുവേദന കാരണം കഴിഞ്ഞ കുറച്ചുകാലമായി കച്ചവടസ്ഥലത്തേക്ക് പോയിരുന്നില്ല. മാനേജരാണ് കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. ആഴ്‌ചയിലൊരിക്കെ കളക്ഷൻ കാര്യങ്ങൾ നോക്കാനാണ് പ്രഭാകരക്കുറുപ്പ് അവിടേക്ക് പോയിരുന്നത്.
പ്രഭാകരക്കുറുപ്പിനും വിമലയ്‌ക്കുമൊപ്പമാണ് ഇളയമകൾ ചിഞ്ചുവും ചെറുമകൻ അദ്വൈതും താമസിച്ചിരുന്നത്. സംഭവം നടക്കുന്നതിന് തൊട്ടുമുന്നെയാണ് അടുത്തുള്ള വീട്ടിലേക്ക് വിമല അദ്വൈതിനെ ട്യൂഷന് കൊണ്ടാക്കിയത്. അമലും സുഹൃത്ത് നന്ദുവുമാണ് വീട്ടിൽ നിന്ന് വലിയ ശബ്‌ദം കേട്ട് ആദ്യം ഓടിയെത്തിയത്. മൃതദേഹങ്ങൾ കത്തിക്കരിയുമ്പോൾ പൊള്ളലേറ്റ പ്രതി ശശിധരൻ നായർ നിർവികരാനായി വീടിന്റെ മുൻവശത്തുണ്ടായിരുന്നു. വീട്ടിലെ പണിക്കാരനാണെന്നാണ് ഓടിക്കൂടിയവർ കരുതിയത്. ഇയാളുടെ ഇടുപ്പിൽ തീ ആളിപ്പടരുന്നുണ്ടായിരുന്നു. വെള്ളമൊഴിച്ച് തീഅണച്ച ശേഷം വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി. താനല്ല കൊല ചെയ്‌തതെന്നും മറ്റൊരാൾ കൂടെ അകത്തുണ്ടെന്നുമാണ് ശശിധരൻ പറഞ്ഞത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ ആധാർ കാർഡ് ഉൾപ്പെടെ ഉണ്ടായിരുന്നു. സഞ്ചിയിലും ചോരക്കറയുണ്ട്. സമീപത്തുനിന്ന് ചോര പുരണ്ട നിലയിൽ ചുറ്റികയും ലഭിച്ചു. ജില്ലാ റൂറൽ എസ്.പി ഡി.ശില്പയും വി.ജോയി എം.എൽ.എയും ഉൾപ്പെടെയുളളവർ സംഭവസ്ഥലം സന്ദർശിച്ചു.
കൊച്ചാലുംമൂടിലെ ആർട്‌സ് ക്ലബായ ഗ്രാമകൈരളിയുടെ എല്ലാ ആഘോഷങ്ങൾക്കും മുൻനിരയിൽ കുടുംബവുമായെത്തുന്ന വ്യക്തിയായിരുന്നു പ്രഭാകരക്കുറുപ്പ്. ഇക്കഴിഞ്ഞ ഓണാഘോഷങ്ങളിലും സജീവമായിരുന്നു. ചെറുമകനെ കൊണ്ടുവന്ന് വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിച്ചതും നാട്ടിലെ ചെറുപ്പക്കാർ ഓർത്തെടുത്തു. മുച്ചോട് അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
ഫോട്ടോ: പ്രഭാകരക്കുറുപ്പിന്റെ വീടായ കാർത്തികയ്‌ക്ക്
മുന്നിൽ പൊലീസും പ്രദേശവാസികളും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |