സാന്റിയോഗോ : ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് മൺമറഞ്ഞ ഒരു സ്പീഷീസായിരുന്നു ഗോംഫതെർ. ഇന്നത്തെ ആനകളുടെ ഒരു ബന്ധുവെന്ന് പറയാം. ഏകദേശം 12,000 വർഷങ്ങൾക്ക് മുന്നേ ജീവിച്ചിരുന്ന ഒരു ഭീമൻ ഗോംഫതെറിന്റെ അവശിഷ്ടം തെക്കൻ ചിലിയിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ലോസ് ലാഗോസ് മേഖലയിൽ ഒരു തടാകത്തിന് സമീപത്ത് നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഗോംഫതെറുകളുടെ താവളമായിരുന്നു ഈ മേഖലയെന്ന് ഗവേഷകർ പറയുന്നു. ഏകദേശം നാല് ടൺ ഭാരമുണ്ടായിരുന്ന ഗോംഫതെറിന്റെ അവശിഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 9.8 അടി വരെ ഉയരം ഇതിന് ഉണ്ടായിരുന്നെന്ന് കരുതുന്നു.
മനുഷ്യന്റെ വേട്ടയാടലിലായിരിക്കാം ഈ ഗോംഫതെറിന് ജീവൻ നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തൽ. വളരെ അക്രമ സ്വഭാവമുള്ള അപകടകാരിയായ ഗോംഫതെറിനെ വേട്ടയാടണമെങ്കിൽ വലിയൊരു കൂട്ടം മനുഷ്യർ തന്നെ വേണ്ടി വന്നേക്കാം. ഈ മേഖലയിൽ ഇതിന് മുമ്പും പല പുരാതന സ്പീഷീസുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം, ആനയുമായി സാദൃശ്യമുണ്ടെങ്കിലും ആനകളും മാമത്തുകളും ഉൾപ്പെടുന്ന എലിഫെന്റിഡേ കുടുംബത്തിൽപ്പെട്ടവയല്ല ഗോംഫതെറുകൾ. ഗോംഫതെറൈഡേ എന്ന കുടുംബത്തിലാണ് ഇവയുള്ളത്. ഈ കുടുംബത്തിൽപ്പെട്ട എല്ലാ അംഗങ്ങൾക്കും വംശനാശം സംഭവിച്ചു.
ആഫ്രോ - യൂറേഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ മയോസീൻ, പ്ലൈസ്റ്റോസീൻ കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. ആദ്യകാല ഗോംഫതെർ സ്പീഷീസുകൾക്ക് നാല് കൊമ്പുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |