വാഷിംഗ്ടൺ : 98ാം പിറന്നാൾ നിറവിൽ മുൻ യു.എസ് പ്രസിഡന്റ് ജിമ്മി കാർട്ടർ. ഇന്ന് ജീവിച്ചിരിക്കുന്ന മുൻ യു.എസ് പ്രസിഡന്റുമാരിൽ ഏറ്റവും പ്രായം കൂടുതൽ ജിമ്മി കാർട്ടറിനാണ്. 1924 ഒക്ടോബർ 1ന് ജോർജിയ സ്റ്റേറ്റിലെ പ്ലെയിൻസിൽ ജനിച്ച അദ്ദേഹം യു.എസിന്റെ 39ാം പ്രസിഡന്റായിരുന്നു. ജോർജിയയിലെ വസതിയിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹത്തിന്റ പിറന്നാൾ ആഘോഷമെന്ന് അദ്ദേഹം സ്ഥാപിച്ച എൻ.ജി.ഒ ആയ ദ കാർട്ടർ സെന്ററിന്റെ വക്താവ് പറഞ്ഞു.
ജിമ്മി കാർട്ടറുടെ പിറന്നാൾ കാർട്ടർ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ വെർച്വലായി ആഘോഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാർട്ടർ സെന്റർ വഴി ജിമ്മി കാർട്ടറിന് ജന്മദിന സന്ദേശങ്ങൾ വെർച്വലായി നേരാൻ പൊതുജനങ്ങൾക്ക് ഇന്നലെ അവസരമൊരുക്കിയിരുന്നു.
2018ൽ ജോർജ് എച്ച്.ഡബ്ല്യു. ബുഷ് 94ാം വയസിൽ അന്തരിച്ചതോടെയാണ് യു.എസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പ്രസിഡന്റായി ജിമ്മി കാർട്ടർ മാറിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുവേദിയിൽ നിന്ന് ഒഴിഞ്ഞാണ് ജിമ്മി കാർട്ടർ ജീവിക്കുന്നത്. എന്നാൽ ലോകമെമ്പാടും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെയും മറ്റും പറ്റി തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നത് തുടർന്നു.
യു.എസ് നേവി ലെഫ്റ്റനന്റ് ആയിരുന്ന അദ്ദേഹം ജോർജിയയുടെ മുൻ ഗവർണർ കൂടിയായിരുന്നു. 1977 മുതൽ 1981 വരെയാണ് അദ്ദേഹം യു.എസ് പ്രസിഡന്റായിരുന്നത്. ഡെമോക്രാറ്റിക് നേതാവായ അദ്ദേഹം മനുഷ്യാവകാശങ്ങൾക്കായി നടത്തിയ പ്രചാരണങ്ങൾ മുൻനിറുത്തി 2002ൽ സമാധാന നോബൽ ലഭിച്ചിരുന്നു.
2015ൽ ബ്രെയിൻ കാൻസറിനെ അതിജീവിച്ച അദ്ദേഹത്തിന് 2019ൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും ചെയ്തിരുന്നു. തുടർന്ന് വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പത്നി റോസലിൻ കാർട്ടർ ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് 95ാം പിറന്നാൾ ആഘോഷിച്ചിരുന്നു.
പ്രസിഡന്റായിരിക്കെ 1978ൽ ജിമ്മി കാർട്ടറും ഭാര്യ റോസലിനും ഇന്ത്യയിലെത്തിയിരുന്നു. പുതു വർഷദിനത്തിലായിരുന്നു ജിമ്മി കാർട്ടറുടെ വരവ്. ജിമ്മി കാർട്ടർ ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുമ്പോൾ റോസലിൻ ഡൽഹിയിലെ സ്‌കൂളുകൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു. ജിമ്മി കാർട്ടറുടെ മാതാവ് ഇടയ്‌ക്ക് ഇന്ത്യ സന്ദർശിക്കാറുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ഇന്ത്യയോട് ഒരു പ്രത്യേക അടുപ്പം റോസലിനും ജിമ്മിയും കാട്ടിയിരുന്നു. ഹരിയാനയിലെ ദൗലത്പ്പൂർ ഗ്രാമം ഇരുവരും സന്ദർശിച്ചിരുന്നു. ഗ്രാമത്തിൽ ഇരുവർക്കും സ്നേഹപൂർവമായ സ്വീകരണമാണ് ലഭിച്ചത്. ഗ്രാമീണർക്ക് ഒരു ടെലിവിഷൻ സെറ്റ് ഉൾപ്പെടെ സമ്മാനങ്ങൾ നൽകാനും ഇരുവരും മറന്നില്ല. ' കാർട്ടർപുരി " എന്നാണ് ഈ ഗ്രാമം ഇപ്പോൾ അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |