കോട്ടയം. ലോക ടൂറിസം ഭൂപടത്തിൽ കുമരകം കയറിയതിന് പിന്നിൽ പ്രവർത്തിച്ച കോടിയേരി ബാലകൃഷ്ണനെ കുമരകംഗ്രാമം ഏറെ നന്ദിയോടെയാണ് ഓർക്കുന്നത്. അദ്ദേഹം ടൂറിസം മന്ത്രിയായിരുന്ന കാലത്താണ് കുമരകം കെ.ടി.ഡി.സി ഹോട്ടൽ നക്ഷത്ര സൗകര്യത്തോടെ നവീകരിച്ചത്. ജനകീയ പങ്കാളിത്തത്തോടെയുള്ള ഉത്തരവാദിത്വ ടൂറിസത്തിന്റെ കേരള മോഡലായി കുമരകത്തെ തിരഞ്ഞെടുത്തതിന് പിന്നിലും കോടിയേരിയാണ്.
ടി.കെ.രാമകൃഷ്ണൻ മന്ത്രിയായി കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കോടിയേരിക്കായിരുന്നു കുമരകം പഞ്ചായത്തിന്റെ ചുമതല. കുമരകത്തെ വീടുകൾ കയറിയിറങ്ങി വോട്ടുപിടിച്ച കോടിയേരിയുടെ സൗമ്യമായ പെരുമാറ്റവും ഇടപെടലും പഴമക്കാർ ഇന്നും ഓർക്കുകയാണ്.
തലശേരിക്കാർക്ക് മത്സ്യം ഇഷ്ടവിഭവമാണ്. കുമരകത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കരീമീൻ ഇഷ്ടവിഭവമാക്കിയ കോടിയേരി കോട്ടയം വഴി പോയാൽ കരിമീൻ പൊള്ളിച്ചത് കഴിക്കാൻ മറക്കില്ല. മന്ത്രിയായപ്പോഴും പാർട്ടി സംസ്ഥാന സെക്രട്ടറിയായപ്പോഴും നാട്ടകം ഗസ്റ്റ് ഹൗസിലെ താമസത്തിനിടയിൽ കരിമീൻ പൊള്ളിച്ചതായിരുന്നു ഇഷ്ടവിഭവം. കെ.എസ്.എഫിലും കെ.എസ്.വൈ.എഫിലും പ്രവർത്തിച്ചകാലം മുതൽ കോട്ടയത്തെ സി.പി.എം യുവതലമുറ നേതാക്കളായ സാജുലാലും അരവിന്ദാക്ഷനുമൊക്കെയായിരുന്നു ആത്മമിത്രങ്ങൾ. വർഷമേറെ കഴിഞ്ഞാലും പഴയ സൗഹൃദം നിലനിറുത്തുന്ന കോടിയേരി കെ.ആർ.അരവിന്ദാക്ഷൻ സി.പി.എം വിട്ട് എം.വി.രാഘവനൊപ്പം സി.എം.പിയിൽ പോയിട്ടും സൗഹൃദം നിലനിറുത്താൻ മറന്നില്ല. അഞ്ചുവർഷം മുമ്പ് അരവിന്ദാക്ഷൻ മരിച്ചപ്പോൾ തിരുനക്കരയ്ക്ക് സമീപം ഇടവഴിയിലെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി എത്തിയത് ഏറെ ദൂരം മഴ നനഞ്ഞായിരുന്നു .
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടിയേരി അവസാനമായി കോട്ടയത്ത് എത്തിയത്. കാൻസർ പിടിമുറുക്കി യാത്രകൾ കുറക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും ഉരുൾപൊട്ടലിൽ നാശം വിതച്ച കൂട്ടിക്കലിൽ സി.പി.എം നിർമിച്ചു നൽകിയ 25 വീടുകളുടെ തറക്കല്ലിടീൽ ഉദ്ഘാടനം ചെയ്യാൻ ഏന്തയറിൽ എത്തി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |