മുംബയ്: സർക്കാർ ഉദ്യോഗസ്ഥർ ഫോൺ സംഭാഷണങ്ങൾക്കിടയിൽ 'ഹലോ' ഉപയോഗിക്കുന്നത് ഒഴിവാക്കാൻ മഹാരാഷ്ട്ര സർക്കാർ നിർദേശം. 'ഹലോ' ഉപയോഗിച്ച് ഫോൺ സംഭാഷണം ആരംഭിക്കുന്നതിന് പകരം 'വന്ദേ മാതരം' ഉപയോഗിക്കാനാണ് എല്ലാ സർക്കാർ വകുപ്പ് മേധാവികൾക്കും ലഭിച്ച നിർദേശം.
സർക്കാർ ജീവനക്കാരോടൊപ്പം അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും പുതിയ രീതി ഉൾക്കൊള്ളണമെന്നും മേൽ ഉദ്യോഗസ്ഥർ ഇതിന് പ്രോത്സാഹനം നൽകണമെന്നുമാണ് ഇന്നലെ പുറത്തിറക്കിയ സർക്കാർ പ്രമേയത്തിൽ പറയുന്നത്. പാശ്ചാത്യ സംസ്കാരരീതി മാറ്റുന്നതിന്റെ ഭാഗമായുള്ള പുതിയ കാമ്പെയ്ൻ ഗാന്ധി ജയന്തി മുതലാണ് പ്രാബല്യത്തിൽ വരിക.
വാർധയിൽ വെച്ച് നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രി സുധിർ മുംഗന്തിവാറാണ് കാമ്പെയിൻ ഉദ്ഘാടനം നിർവ്വഹിച്ചത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായ ഹലോയ്ക്ക് പകരം 'മാതാവിനെ പ്രണമിക്കുക' എന്ന അർഥം വരുന്ന വന്ദേ മാതരം ഉപയോഗിക്കുന്ന തരത്തിലുള്ള സംസ്കാരം സംസ്ഥാനമാകെ വളർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുംഗന്തിവാർ പറഞ്ഞു. ഹലോയ്ക്ക് പകരം വന്ദേമാതരം ഉപയോഗിക്കാനുള്ള സർക്കാർ നിർദേശം കർശനമായി അടിച്ചേൽപ്പിക്കില്ല എന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |