കോഴിക്കോട്: രാവിലെ ആറുമണിക്ക് തുടങ്ങുന്നതാണ് മനോഹരന്റെ ഓട്ടം. കൂടെയുണ്ടാവും അമ്പതോളം ഉദ്യോഗാർത്ഥികൾ. പലപ്പോഴും പല ബാച്ചുകളായി അത് രാത്രി ഒമ്പതുവരെ നീളും. അമ്പതുകാരനായ മനോഹരൻ ഓടിച്ചിട്ട് ഇതിനകം കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ജോലിയിൽ കയറിയവർ അയ്യായിരത്തോളം വരും. ഫിസിക്കൽ ട്രെയ്‌നറാണ് മനോഹരൻ. പക്ഷെ ഈ ഓട്ടത്തിന് ഒരു നയാപൈസപോലും ഫീസ് വാങ്ങുന്നില്ല. അവിടെയാണ് ഈ ട്രെയ്‌നറുടെ ആത്മ സമർപ്പണം അറിയേണ്ടത്.
കോഴിക്കോട്ടെ ഒരു പ്രമുഖ ഫിസിക്കൽ ട്രെയിനിംഗ് സെന്റർ. മണിക്കൂറിന് ഫീസുവാങ്ങുന്നിടം. അവിടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് ഫിസിക്കൽ ഫിറ്റ്‌നസിനായി ജോയിന്റ് ചെയ്ത 20പേർ രണ്ടുമാസംമുമ്പ് മനോഹരനെ തേടിയെത്തി. അവരുടെ ഫിറ്റ്‌നസ് ട്രെയിനിംഗിൽ പരാജയപ്പട്ടവർ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ളവരുണ്ട്. എല്ലാവർക്കും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലായി മനോഹരൻ താമസം സജ്ജമാക്കി. പുലർച്ചെ തുടങ്ങുന്ന മനോഹരന്റെ ട്രെയിനിംഗിലൂടെ 20പേരും അടുത്ത ഫിറ്റ്‌നസ് പരീക്ഷയിലൂടെ ജോലിയിൽ കയറി.
എന്താണ് താങ്കളുടെ ഫീസ് എന്ന ചോദ്യത്തിന് ജോലിയിൽ കയറുന്നവർ സന്തോഷം കൊണ്ട് തരുന്നതാണ് എന്റെ ഫീസെന്ന് മറുപടി. സൈനിക സേവനം രാജ്യത്തിനുവേണ്ടിയുള്ളതാണ്. പൊലീസായാലും റെയിൽവേ ആയാലും ഫയർഫോഴ്‌സും ഫോറസ്റ്റ് ആയാലും അങ്ങനെ തന്നെ. കഴിവുള്ളവരെ നമ്മുടെ നാടിനും രാജ്യത്തിനും വേണ്ടി ട്രെയിൻ ചെയ്ത് ഉണ്ടാക്കിക്കൊടുക്കുന്നതിന് ഫീസ് വാങ്ങാൻ പറ്റുമോ എന്ന് മറുചോദ്യം.
കോഴിക്കോട് കുണ്ടൂപ്പറമ്പിനടത്ത കൈപ്പുറത്ത് പാലമാണ് മനോഹരന്റെ പരിശീലന കേന്ദ്രം. തൊട്ടടുത്ത ഈസ്റ്റ് പുത്തൂർ നെല്ലൂളിതാഴത്താണ് വീട്. ഒറ്റയാൻ. ഒരാളെ പരിശീലിപ്പിച്ച് തുടങ്ങിയതാണ് മനോഹരന്റെ ട്രെയിനിംഗ് സെന്റർ. കുട്ടികൾ എം.ടി.സി (മനോഹരൻ ട്രെയിനിംഗ് സെന്റർ) എന്നുവിളിച്ചു. പിന്നീട് ദിനംപ്രതി കുട്ടികൾ കൂടിയപ്പോൾ ജീവിക്കാൻപോലും മറന്നു. വിവാഹം വേണ്ടെന്നുവെച്ചു. ഇപ്പോൾ തന്നെ തേടിയെത്തുന്നവർക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാനായി സ്വയം സമർപ്പണം. സൈനിക പരിശീലനത്തിനെത്തുന്നവർക്ക് 1600മീറ്റർ ഓട്ടം, സി.ആർ.പി.എഫിനും ബി.എസ്.എഫിനും 5000മീറ്റർ ഓട്ടം. പിന്നെ ഫോറസ്റ്റ്, ഫയർഫോഴ്‌സ്, സി.ഐ.എസ്.എഫ്....അവർക്കൊപ്പമെല്ലാം ഈ പ്രായത്തിലും കൂടെ ഓടിയും വ്യായാമം ചെയ്തുമാണ് മനോഹരന്റെ യാത്ര. അപൂർവങ്ങളിൽ അപൂർവം ഈ മാതൃക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |