തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ കരമന പൊലീസ് പിടികൂടി. വിളവൂർക്കൽ മലയം കുഴിവിള അനന്ദു ഭവനത്തിൽ അഖിലേഷ് (19), വിളവൂർക്കൽ മൂലമൺ പിടയൻകോട്ടുകോണം കൈലാസ് ഭവനിൽ അഭിലാഷ് (19), നേമം മേലാംകോട് കരുമം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം വക്കാട് വീട്ടിൽ ആദർശ് (20), കോട്ടുകാൽ ചൊവ്വര തെക്കേക്കോണം മാവുവിള വീട്ടിൽ നന്ദുവെന്ന നന്ദകുമാർ (18) എന്നിവരെയാണ് കരമന പൊലീസ് പിടികൂടിയത്. കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സെപ്തംബർ 13ന് രാവിലെ 5.45ന് കവടിയാർ സ്വദേശി സനൽകുമാറിന്റെ പൾസർ ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയ കേസിലാണ് അറസ്റ്റ്. സനലിന്റെ സഹോദരി ഭർത്താവിന്റെ കരുമത്തുള്ള വീടിന് സമീപത്ത് നിന്നാണ് ബൈക്ക് മോഷണം പോയത്. ബൈക്ക് മോഷ്ടിച്ച് പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു വാഹനവും മോഷ്ടിച്ചതായി വ്യക്തമായി. കരമന സി.ഐ ബി.അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സന്തു വിജയൻ, സുനിത് കുമാർ,സി.പി.ഒമാരായ ജീത്കുമാർ, ഷിബു, ശ്രീനാഥ്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. വിഴിഞ്ഞത്തെ ബൈക്ക് മോഷണക്കേസിൽ വരും ദിവസങ്ങളിൽ ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |