ഗുവാഹത്തി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിര പടുകൂറ്റൻ സ്കോറുയർത്തി ടീം ഇന്ത്യ. മത്സരത്തിൽ തുടക്കം മുതൽ ബോളർമാരെ ആക്രമിച്ച് കളിച്ച് ആദ്യാവസാനം റൺമഴ തീർത്ത ബാറ്റ്സ്മാൻമാരുടെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യയെ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന മികച്ച സ്കോർ നേടാൻ തുണച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യൻ നിരയിലെ കെ എൽ രാഹുൽ, രോഹിത് ശർമ, സൂര്യ കുമാർ യാദവ്, വിരാട് കോഹ്ലി, ഡി കെ എന്നിവരുടെ മികച്ച ഇന്നിംഗ്സുകളുടെ ബലത്തിലാണ് സ്കോർബോർഡ് 200 കടന്നത്. ഓപ്പണർമാരായ രോഹിത് ശർമയും കെ എൽ രാഹുലും മികച്ച തുടക്കം തന്നെ ഇന്ത്യയ്ക്ക് സമ്മാനിച്ചു. ഇരുവരുടെയും ബാറ്റിംഗ് കൂട്ടുകെട്ട് 59 പന്തുകളിൽ നിന്നും 96 റൺസ് ഇന്ത്യൻ സ്കോർബോഡിൽ കൂട്ടിച്ചേർത്തു. 37 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 43 റൺസ് നേടിയ രോഹിത് ശർമ പത്താം ഓവറിൽ കേശവ് മഹാരാജിന്റെ പന്തിൽ മടങ്ങിയതോടെയാണ് ഈ കൂട്ട്കെട്ട് അവസാനിച്ചത്.
കെ എൽ രാഹുലിനെയും കേശവ് മഹാരാജ് തന്നെ പവലിയിനിലേയ്ക്ക് മടക്കി. ഫോമില്ലായ്മ അലട്ടിയിരുന്ന താരം അതിനോടകം തന്നെ മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ചിരുന്നു. 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സ് നേടിയാണ് രാഹുൽ മടങ്ങിയത്.
രോഹിത് രാഹുൽ കൂട്ടുകെട്ടിന് പിന്നാലെയെത്തിയ സൂര്യ കുമാർ യാദവ് റൺ റേറ്റ് വീണ്ടുമുയർത്തി. 18 പന്തില്‍ നിന്ന് അർധ സെഞ്ച്വറി തികച്ച താരം 22 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത് റണ്ണൗട്ടാകുന്നത് വരെ ഗ്രൗണ്ടിന് തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ചു. മൂന്നാം വിക്കറ്റിലെ സൂര്യകുമാർ കോഹ്ലി കൂട്ടുകെട്ട് 17.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. സൂര്യ കുമാർ യാദവിന്റെ വിക്കറ്റിന് ശേഷം ക്രീസിലെത്തിയ. ദിനേഷ് കാര്‍ത്തിക്ക് ഏഴു പന്തില്‍ നിന്ന് 17 റണ്‍സെടുത്തു. 28 പന്തുകള്‍ നേരിട്ട കോലിയും ഒരു സിക്‌സും ഏഴ് ഫോറുകളുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിലയുറപ്പിച്ചതോടെ ഇന്ത്യ അനായാസം 237 എന്ന സുരക്ഷിത സ്കോറിൽ എത്തിച്ചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |