കൂത്തുപറമ്പ്:വിപ്ലവ നായകന് കൂത്തുപറമ്പ് രക്തസാക്ഷികളുടെ മണ്ണ് വികാരനിർഭരമായി വിട നൽകി. സൂര്യൻ കത്തി നിന്ന നട്ടുച്ച നേരത്തും വൻ ജനക്കൂട്ടമാണ് പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. കൂത്തുപറമ്പുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന കോടിയേരിക്ക് പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
ഇത് വ്യക്തമാക്കുന്നതായിരുന്നു അന്ത്യയാത്ര. പ്രിയ സഖാവിന്റെ ചേതനയറ്റ ശരീരം അവസാനമായി കണ്ട പലരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് കൂത്തുപറമ്പ് മാർക്കറ്റ് പരിസരത്ത് എത്തിയിരുന്നത്. സിപി.എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ടി.ബാലൻ, ജില്ലാ കമ്മറ്റി അംഗങ്ങളായെ കെ. ധനഞ്ജയൻ, പാട്യം രാജൻ എന്നിവരും കെ.പി.മോഹനൻ എം എൽ എ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.സുകുമാരൻ , കെ.വി.ഗംഗാധരൻ , സി.വിജയൻ , എൻ.ധനഞ്ജയൻ , ജയാനന്ദൻ , അബ്ദുൾ സലാം, മാറോളി ശ്രീനിവാസൻ , എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
മാർക്കറ്റ് മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെയും അണമുറിയാത്ത മനുഷ്യമതിലാണ് രൂപപ്പെട്ടിരുന്നത്. വിലാപയാത്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത് മുതൽ തന്നെ കൂത്തുപറമ്പ് നഗരത്തിൽ ആൾക്കൂട്ടം രൂപപ്പെട്ടിരുന്നു. നഗരസഭയിൽ ഉൾപ്പെട്ട തൊക്കിലങ്ങാടി , പൂക്കോട് എന്നിവിടങ്ങളിലും നിരവധി പേർ കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |