കുട്ടനാടൻ കാഴ്ചയ്ക്ക് തിരക്കേറുന്നു
ആലപ്പുഴ: കാട്ടനാടിന്റെ കായൽ കാഴ്ചകൾ ആസ്വദിക്കാൻ ജലഗതാഗത വകുപ്പ് രംഗത്തിക്കിയ പുതിയ 'സീ കുട്ടനാട്' ബോട്ടിൽ സഞ്ചാരികളുടെ വൻ തിരക്ക്.
ആദ്യദിനങ്ങളിൽ മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് സർവീസ് നടത്തിയത്. ഇരുനില ബോട്ടിൽ ഭക്ഷണമുൾപ്പെടെയാണ് യാത്ര. കുടുംബശ്രീയുടെ വക നാടൻ വിഭവങ്ങളാണ് ഉച്ചഭക്ഷണമായി നൽകുന്നത്. വരും ദിവസങ്ങളിൽ 100 രൂപയാകും ഉച്ചഭക്ഷണത്തിന് ഈടാക്കുക. വൈകിട്ടുള്ള ട്രിപ്പിൽ ലഘുഭക്ഷണവും നൽകുന്നുണ്ട്. കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ സമയം ചെലവഴിക്കാനും സഞ്ചാരികൾക്ക് അവസരമൊരുക്കിയിട്ടുണ്ട് അധികൃതർ.
# രാവിലെ 10ന് തുടക്കം
ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നു മുതൽ ആറ് വരെയുമാണ് സർവീസ്. മുകൾ നിലയ്ക്ക് 300 രൂപയും താഴത്തെ നിലയിൽ 250 രൂപയുമാണ് സീറ്റൊന്നിന് നിരക്ക്. മുകൾ നിലയിലിരുന്ന് കാഴ്ചകൾ ആസ്വദിക്കാനാണ് കൂടുതൽ സഞ്ചാരികൾക്കും താത്പര്യം.
# കാണാനുണ്ട് ഏറെ
പുന്നമട ഫിനിഷിംഗ് പോയിന്റ്, സ്റ്റാർട്ടിംഗ് പോയന്റ്, സായി കേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി ബ്ളോക്ക്, വട്ടക്കായൽ, ചെറുകായൽ, കൈനകരയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങൾ 'ടച്ച്' ചെയ്താണ് ഒരുവശത്തേക്കുള്ള റൂട്ട്. തുടർന്ന് മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി ആലപ്പുഴയിലെത്തും.
...............................
# സമയം ദൈർഘ്യം
3 മണിക്കൂർ
ഫോൺ: 9400050325
...........................
ആദ്യ ദിവസങ്ങളിൽ തന്നെ സീ കുട്ടനാട് സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവരാത്രി അവധി ആഘോഷിക്കാനെത്തുന്നവരാണ് ഏറെയും
ജലഗതാഗത വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |