കാലടി: കളിക്കളത്തിനുവേണ്ടിയുള്ള മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിലെ യുവജനങ്ങളുടെ കാത്തിരുപ്പിന് വിരാമമിടാൻ കേരളകൗമുദിയുടെ "ഹാ കഷ്ടം കളിക്കളം വാർത്താ പരമ്പര തുണയായി. ചെളിക്കുളമായി മാറിയ സ്റ്റേഡിയം അടിയന്തര അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്റ്റേഡിയത്തിലെ കാടും ചെളിയും നീക്കം ചെയ്തു വൃത്തിയാക്കിക്കഴിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഒരുമാസത്തെ അലവൻസ് തുകയാണ് ഇതിനായി വിനിയോഗിച്ചത്. ബെന്നി ബഹനാൻ എം.പി, റോജി ജോൺ എം.എൽ.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് സ്റ്റേഡിയം നവീകരിച്ച് അടുത്ത പുതുവർഷ പുലരിയിൽ നാടിന് സമർപ്പിക്കുമെന്നും പ്രസിഡന്റ് സെബി കിടങ്ങേൽ അറിയിച്ചു. സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച കേരളകൗമുദി വാർത്ത നാട്ടിലെ യുവാക്കളും ക്ലബ്ബുകളും ലൈബ്രറികളും പൊതുപ്രവർത്തകരും ഏറ്റെടുത്തതോടെയാണ് പഞ്ചായത്ത് കമ്മിറ്റി നടപടി തുടങ്ങിയത്.
പ്രസിഡന്റ് സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്ത അറ്റകുറ്റപ്പണിയെ അഭിനന്ദിക്കുന്നു. കളിസ്ഥലത്തിന് മദ്ധ്യത്തിലെ ഓപ്പൺ സ്റ്റേജ് പൊളിച്ചുമാറ്റണം, സ്റ്റേഡിയത്തിൽ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ക്രമീകരിക്കണം. ഇതൊക്കെ പൂർത്തിയായെങ്കിലെ യഥാർത്ഥ പ്രയോജനമുണ്ടാകു.
കെ.കെ.വത്സൻ, സി.പി.എം നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |