തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ജില്ലകളിൽ മേൽക്കൈയുറപ്പാക്കി ഔദ്യോഗിക ചേരി. കെ.ഇ. ഇസ്മായിലിന്റെയും സി. ദിവാകരന്റെയും പരസ്യപ്രതികരണങ്ങൾക്കെതിരെ ഇടുക്കി ഒഴിച്ചെല്ലാ ജില്ലകളിൽ നിന്നും സംസാരിച്ചവർ ആഞ്ഞടിച്ചത് ഔദ്യോഗികപക്ഷത്തിന്റെ സംഘടിത നീക്കത്തിന്റെ പ്രതിഫലനമായി.
എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സംസാരിച്ചയാളും പരസ്യപ്രതികരണങ്ങൾക്കെതിരെ ആഞ്ഞടിച്ചപ്പോൾ ,ജില്ലയിലെ മറ്റ് പ്രതിനിധികൾ എഴുന്നേറ്റ് തർക്കിച്ചത് നാടകീയ രംഗങ്ങൾക്കും വഴിയൊരുക്കി. ഗ്രൂപ്പ് ചർച്ചയിലെ പൊതുനിലപാടിന് വിരുദ്ധമായാണ് പ്രതിനിധിയുടെ പ്രസംഗമെന്നാണ് ഒരുവിഭാഗം പ്രതിനിധികൾ പറഞ്ഞത്. പ്രസീഡിയം ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. ജനറൽസെക്രട്ടറിയുടെ നിലപാടിനെ നേരത്തേ പരസ്യമായി തള്ളിപ്പറഞ്ഞ സംസ്ഥാന സെക്രട്ടറിക്കെതിരെയും ഒറ്റപ്പെട്ട വിമർശനങ്ങളുയർന്നു.
സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ, മത്സരമുണ്ടാകുമെന്ന സൂചനയാണ് ഒരു വിഭാഗം നൽകുന്നത്. എന്നാൽ, ഇന്നലത്തെ പ്രതിനിധി ചർച്ചയുടെ സ്വരം മത്സരസാദ്ധ്യത തള്ളിക്കളയുന്നതും, ഔദ്യോഗിക വിഭാഗത്തിന്റെ ആധിപത്യം പ്രകടമാക്കുന്നതുമാണെന്ന് മറുവിഭാഗവും പറയുന്നു. ഇന്ന് രാവിലെ 11മണിയോടെ പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. ചർച്ചയിലിനി നാല് പേർ സംസാരിക്കാനുണ്ട്. . സംസ്ഥാന സെക്രട്ടറിയുടെ മറുപടിക്കും ശേഷമാകും സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ്.
പതിനായിരങ്ങൾ നിസ്വാർത്ഥമായി നെഞ്ചേറ്റുന്ന പ്രസ്ഥാനത്തെ വ്യക്തിനേട്ടങ്ങൾക്കായി തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതായി മുതിർന്ന നേതാക്കളുടെ നടപടികളെന്നാണ് ഇസ്മായിലിനെയും ദിവാകരനെയും പേരെടുത്ത് പറയാതെ പലരും വിമർശിച്ചത്. സ്വർണം കായ്ക്കുന്ന മരമായാലും പുരയ്ക്കുമേൽ ചാഞ്ഞാൽ വെട്ടണമെന്നായിരുന്നു ഒരു പ്രതിനിധിയുടെ പ്രതികരണം. എറണാകുളത്ത് നിന്ന് സംസാരിച്ച നവാസും ഇതേ സ്വരം പ്രകടമാക്കിയപ്പോഴാണ് ,ഇത് ഗ്രൂപ്പ്ചർച്ചയിലെ തീരുമാനമല്ലെന്ന് വാദിച്ച് ഒരു വിഭാഗം ബഹളമുണ്ടാക്കിയത്. പ്രായപരിധി വ്യവസ്ഥയെയും മിക്കവരും ന്യായീകരിച്ചു. ജില്ലാസമ്മേളനങ്ങൾ വരെയുള്ള ഘട്ടങ്ങളിൽ നടപ്പാക്കിയിട്ട് സംസ്ഥാനത്ത് വേണ്ടെന്ന് പറയുന്നതിനെന്ത് ന്യായമെന്നായിരുന്നു ചോദ്യം. ഔദ്യോഗിക സ്ഥാനാർത്ഥിയെ അട്ടിമറിച്ച് ജില്ലാസെക്രട്ടറിപദം ഇസ്മായിൽ പക്ഷം പിടിച്ചെടുത്ത കോട്ടയം ജില്ലാ പ്രതിനിധിയും ഔദ്യോഗികപക്ഷത്തോടൊപ്പം നിന്നു.
സാമ്പത്തിക സംവരണമല്ല, നിലവിലെ സംവരണം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന ദേശീയനേതൃത്വത്തിന്റെ നിലപാട് ശരിയാണെന്ന അഭിപ്രായമുണ്ടായി. കോൺഗ്രസിന്റെ വിശ്വാസ്യത ചോരുന്നുവെന്നാണ് ചർച്ചയ്ക്ക് രാജ നൽകിയ മറുപടി. ദേശീയബദലിന് വിഘാതം നിൽക്കുന്നത് കോൺഗ്രസാണ്. ഉത്തരേന്ത്യയിലടക്കം പാർട്ടി താഴെത്തട്ടിൽ സംഘടനാശാക്തീകരണത്തിലേർപ്പെട്ട് വരുകയാണെന്നും അദ്ദേഹം വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |