വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ലൈസൻസ് എടുക്കാൻ മടിച്ച് ഉടമകൾ
ആലപ്പുഴ: വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്കും പക്ഷികൾക്കുമെല്ലാം ലൈസൻസ് നിർബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടിട്ടും നായ്ക്കൾക്കു മാത്രം ലൈസൻസെടുത്ത് 'ബാദ്ധ്യത' നിറവേറ്റുകയാണ് ഉടമകൾ. അലങ്കാര പക്ഷികളെയും മറ്റ് മൃഗങ്ങളയെും രജിസ്റ്റർ ചെയ്യാൻ പലരും കൂട്ടാക്കുന്നില്ല.
വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ നിലവിലുള്ള മുനിസിപ്പൽ, പഞ്ചായത്ത് ചട്ടങ്ങൾ നിഷ്കർഷിക്കുന്നതനുസരിച്ച് ആറുമാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഉത്തരവ്. പുതുതായി മൃഗങ്ങളെ വാങ്ങുന്നവർ മൂന്നുമാസത്തിനകം ലൈസൻസ് എടുത്തിരിക്കണം. നായ, പന്നി എന്നിവ ഒരെണ്ണം മാത്രമാണെങ്കിലും ലൈസൻസ് വേണം. പശു, എരുമ, ആട്, മുയൽ, കോഴി തുടങ്ങിയ ഫാമായി നടത്തുമ്പോഴാണ് രജിസ്ട്രേഷൻ ആവശ്യമാകുന്നത്. ഒന്നിലധികം നായ്ക്കളുണ്ടെങ്കിൽ, ഓരോന്നിനെയും പ്രത്യേക രജിസ്റ്റർ ചെയ്തിരിക്കണം.
@ നടപടിക്രമം
# മുനിസിപ്പൽ, പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം
# നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അനിവാര്യം
# അപേക്ഷ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച്, വാക്സിൻ വിവരങ്ങൾ സഹിതം സമർപ്പിക്കണം
# ലൈസൻസ് ഫീസ് പത്ത് രൂപ
# സ്വന്തം സ്ഥലത്തിനു പുറത്ത് നായയെ വിടില്ലെന്ന ഉറപ്പ് നൽകണം
# ഓരോ സാമ്പത്തിക വർഷവും ലൈസൻസ് പുതുക്കണം
# ഓൺലൈൻ രജിസ്ട്രേഷന് പരിവേഷ് എന്ന പോർട്ടൽ സജ്ജം
@ ചെറുതല്ല പിഴ
ലൈസൻസ് ഇല്ലാതെ നായയെ വളർത്തുകയോ ലൈസൻസുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ ആദ്യ ഘട്ടത്തിൽ 250 രൂപയും കുറ്റം ആവർത്തിച്ചാൽ തുടർന്നുള്ള ഓരോ ദിവസവും 50 രൂപ വീതം പിഴ ഈടാക്കും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഫാമുകൾ നോട്ടീസ് നൽകി അടച്ചുപൂട്ടാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്. വിദേശയിനം പക്ഷികളെ വളർത്തുന്നവർ വനം പരിസ്ഥിതി വകുപ്പിൽ നിന്ന് രജിസ്ട്രേഷൻ നേടണം.
വളർത്തുമൃഗങ്ങൾക്ക് പ്രായമാകുമ്പോഴും രോഗം പിടിപെടുമ്പോഴും ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്. ഇതിനുൾപ്പടെ തടയിടാൻ ലൈസൻസ് പ്രയോജനപ്പെടും
മൃഗസംരക്ഷണ വകുപ്പ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |