കണ്ണൂർ: മുൻ സി പി എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഈങ്ങയിൽപ്പീടികയിലെ വീട്ടിലെത്തി. കോടിയേരിയുടെ ഭാര്യ വിനോദിനിയേയും മക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. കുടുംബ സമേതമാണ് മുഖ്യമന്ത്രിയെത്തിയത്.
മൃതദേഹം ഇന്നലെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോഴും സഹോദരനെപ്പോലെ ഒപ്പംനടന്ന പ്രിയ സഖാവിനെ കാണാൻ മുഖ്യമന്ത്രിയെത്തിയിരുന്നു. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചേർന്ന് കോടിയേരിയെ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ചെയ്‌തിരുന്നു. മൃതദേഹത്തിനരികിൽ മണിക്കൂറുകളോളം ഇരുന്നശേഷമാണ് അദ്ദേഹം മടങ്ങിയത്.
അതേസമയം, കോടിയേരിയുടെ മൃതദേഹം പതിനൊന്ന് മണിയോടെ വിലാപയാത്രയായി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. മൂന്ന് മണിവരെ അവിടെ പൊതുദർശനത്തിന് വയ്ക്കും. ശേഷം പയ്യാമ്പലം കടപ്പുറത്ത് സംസ്‌കരിക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിയുടെ അന്ത്യനിദ്ര. സി പി എം കേന്ദ്ര നേതാക്കളടക്കം ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം അനുശോചന യോഗവും നടക്കും.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. അർബുദത്തിന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |