SignIn
Kerala Kaumudi Online
Thursday, 25 April 2024 11.40 AM IST

ഹർത്താൽ ക്രിമിനലുകളുടെ വേരറുത്ത പൊലീസിന് ബിഗ് സല്യൂട്ട്

karthik

അക്രമഹർത്താൽ നടത്തിയ ക്രിമിനലുകളെ മുഴുവൻ പെട്ടെന്ന് പിടികൂടി ജയിലിലടച്ച പൊലീസിന്റെ ശുഷ്കാന്തിക്ക് ബിഗ് സല്യൂട്ട്. ആളറിയാതിരിക്കാൻ തലയിൽ ഹെൽമറ്റ് വച്ച് സഞ്ചി നിറച്ച് കല്ലുമായി മോട്ടോർസൈക്കിളിൽ പാഞ്ഞെത്തി കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തവർ തങ്ങളെ ആരും തിരിച്ചറിയില്ലെന്നായിരുന്നു കരുതിയത്. കുടയംപടിയിലും തെക്കുംഗോപുരത്തും ഗറില്ലാ ആക്രമണം പോലെ പാഞ്ഞെത്തി ബസ് തകർത്ത് കടന്നവർ മാത്രമല്ല, സംക്രാന്തിയിൽ ലോട്ടറിക്കടയും കുറിച്ചിയിൽ ബേക്കറിയും എറിഞ്ഞു തകർത്തവരും അകത്തായപ്പോൾ കോട്ടയത്തെ പൊലീസിന് എവിടുന്നു കിട്ടി പുതിയ ഉശിരെന്ന് ചോദിക്കുകയാണ് നാട്ടുകാർ.

ആര് ഹർത്താൽ നടത്തിയാലും പുറത്തിറങ്ങാൻ ജനങ്ങൾക്ക് ഭയമാണ് . പോപ്പുലർഫ്രണ്ടുകാർ മിന്നൽ ഹർത്താൽ നടത്തിയപ്പോൾ ജനങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് പൊലീസിലെ വല്യ ഏമാൻമാർ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. അക്രമികൾ തേർവാഴ്ച നടത്തി. പൊതുമുതലും സ്വകാര്യമുതലും പഴയ പോലെ നശിപ്പിച്ചു. എന്നാൽ പ്രതികളെ പെട്ടെന്ന് കണ്ടെത്തി ജയിലിലടക്കാൻ കഴിഞ്ഞുവെന്നത് നേട്ടമായി. നഷ്ടപരിഹാര തുക കെട്ടിവയ്ക്കാതെ ജാമ്യം നൽകില്ലെന്ന് കോടതി പ്രഖ്യാപിച്ചതോടെ ഇനി നാട്ടുകാരുടെ നെഞ്ചത്ത് ഹർത്താൽ നടത്താൻ പലർക്കും തന്റേടമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ജനങ്ങൾ. മറ്റുള്ളവരുടെ പോക്കറ്റിലെ പണം ഫണ്ടാക്കി മാറ്റുന്നവർ സ്വന്തം കൈയ്യിൽ നിന്ന് കാശുകൊടുത്ത് ജാമ്യം നേടാൻ താത്പര്യം കാട്ടില്ല. ജയിലിൽ ഏറെ ദിവസം കിടക്കാനും താത്പര്യമുണ്ടാകില്ല. ഈ സാഹചര്യത്തിൽ ഇനി മുന്നറിയിപ്പില്ലാതെ ഹർത്താൽ ആഹ്വാനം നടത്തുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും പോപ്പുലർ ഫ്രണ്ട് ഹർത്താൽ വിവരം പത്രസമ്മേളനം നടത്തി അറിയിച്ച പാർട്ടി ജനറൽ സെക്രട്ടറിയെ നഷ്ടപരിഹാരം നൽകേണ്ട എല്ലാകേസിലും പ്രതിയാക്കിയ സാഹചര്യത്തിൽ. അത്തരമൊരു വിധി പ്രസ്താവം നടത്തിയ ജഡ്ജിക്കും സിന്ദാബാദ് വിളിച്ചു പോവുകയാണ് നാട്ടുകാർ.

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചുവെങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ പുതിയ പേരിൽ അവർ രംഗത്തുവരാം. പഴയതെല്ലാം ആവർത്തിക്കാം .അതിന് ബന്ധപ്പെട്ടവർ ഇടവരുത്തരുത്. നിരോധനം ഒന്നിനും പരിഹാരമല്ലെങ്കിലും കുറേ കാലം സ്വൈരമുണ്ടാകുമല്ലോ എന്ന ആശ്വാസത്തിലാണ് നാട്ടുകാർ.

ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ക്വട്ടേഷൻ സംഘം ഒരാളെ തല്ലിക്കൊന്ന് ശവം കൊണ്ടിട്ട് വെല്ലുവിളിനടത്തി പൊലീസ് സേനക്കാകെ മാനക്കേട് വരുത്തിയിടത്താണ് ജില്ലാ പൊലീസ് മേധാവി മാറിയതോടെ ഈ മാറ്റം. പഴയ കേസിലെ പ്രതികളെ ഒന്നൊന്നായി പിടിക്കുന്നു. പലരെയും ഗുണ്ടാ ആക്ടിൽ പെടുത്തി നാടു കടത്തുന്നു. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആളുണ്ടെന്ന തോന്നൽ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ഇനി കുറേ മാഫിയകളെ ഒതുക്കണം. കൈക്കൂലിക്കാരും ക്രിമിനലുകളും ആവശ്യമില്ലാതെ നാട്ടുകാരുടെ നെഞ്ചത്തു കയറിയിറങ്ങുന്നവരുമായ പൊലീസുകാർക്കിട്ട് പണികൊടുക്കണം. മീറ്റർവെക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന ഓട്ടോ ഡ്രൈവർമാർക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തി നടപടി എടുക്കണം. അമിത വേഗക്കാരായ ബസ് ഡ്രൈവർമാരെയും റോഡ് കുടുംബസ്വത്തെന്ന മട്ടിൽ ട്രാഫിക് നിയമം പാലിക്കാത്തവരെയും പിടികൂടണം. ഇതൊക്കെ ചെയ്താൽ തങ്ങളുടെ സംരക്ഷകരാണ് പൊലീസെന്ന ബോധം ജനങ്ങൾക്കുണ്ടാകും. അവർ തന്തക്കുവിളിക്കാതെ ബഹുമാനത്തോടെ സല്യൂട്ട് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KARTHIK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.