കിളിമാനൂർ: മടവൂർ കൊച്ചാലുംമൂട് ഇരട്ടക്കൊലക്കേസിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിമുക്ത ഭടൻ പനപ്പാംകുന്ന് ഈന്തന്നൂർ അജിവില്ലയിൽ ശശിധരൻ നായരാണ് (75) മരിച്ചത്.
ശനിയാഴ്ചയായിരുന്നു പ്രതി കൊലപാതകം നടത്തിയത്.
പൂർവ വൈരാഗ്യത്തെ തുടർന്ന് ശശിധരൻ നായർ മടവൂർ കൊച്ചാലുംമൂട്ടിലുള്ള വീട്ടിൽ അതിക്രമിച്ചുകയറി വൃദ്ധ ദമ്പതികളായ പ്രഭാകരക്കുറുപ്പിനെയും വിമലാദേവിയെയും ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച ശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. കൊലപാതകത്തിനിടെ 85 ശതമാനം പൊള്ളലേറ്റ ശശിധരൻ നായർ വെന്റിലേറ്ററിലായിരുന്നു. മകന്റെ ആത്മഹത്യയ്‌ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ചായിരുന്നു ശശിധരൻ നായരുടെ കൊടുംക്രൂരത.
സംഭവ ദിവസം തന്നെ സഹായിക്കാൻ ഒരാൾ കൂടെയുണ്ടായിരുന്നുവെന്ന് ശശിധരൻ നായർ പറഞ്ഞിരുന്നെങ്കിലും അതിനുള്ള സാദ്ധ്യതയില്ലെന്നാണ് പള്ളിക്കൽ പൊലീസ് പറയുന്നത്. കൂടുതൽ വ്യക്തതയ്‌ക്കായി പ്രദേശത്തെ സി.സി ടിവി കാമറകൾ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ശശിധരൻ നായരുടെ ഭാര്യ: സുമതി. മക്കൾ: അജി പ്രസാദ് ( പരേതൻ ), തുഷാര ബിന്ദു (പരേത), ഹിമ ബിന്ദു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |