കോഴിക്കോട്: കോഴിക്കോട് മാളിൽ വെച്ച് യുവ നടിമാർ ലൈംഗികാതിക്രമത്തിന് വിധേയരായ കേസിൽ പ്രതികളെ തിരിച്ചറിയാനാകാതെ പൊലീസ്. സംഭവസ്ഥലത്ത് നിന്നുള്ള സി സി ടി വി ദൃശ്യങ്ങളടക്കം അരിച്ചു പെറുക്കിയെങ്കിലും പ്രതികളെ പിടികൂടുന്നതിനാവശ്യമായ ശക്തമായ തെളിവുകളൊന്നും തന്നെ അന്വേഷണസംഘത്തിന് ഇത് വരെ ലഭിച്ചിട്ടില്ല. സൈബർ വിദഗ്ദരെ ഉൾപ്പെടുത്തി തുടരന്വേഷണം ദ്രുതഗതിയിൽ പൂർത്തിയാക്കാനായി അടുത്ത ദിവസം പൊലീസ് സംഘം യോഗം ചേരുന്നുണ്ട്
കഴിഞ്ഞ ബുധനാഴ്ച സിനിമയുടെ പ്രചരണ പരിപാടിയ്ക്കിടയിൽ നടന്ന സംഭവത്തിൽ നടിമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിൻപ്രകാരം കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ഉണ്ടായി. ഇവരെ പിടികൂടുന്നതിനായി മാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയത്തക്ക വിധം വ്യക്തത ദൃശ്യങ്ങൾക്കില്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥർക്ക് തലവേദനയായി മാറി. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിന്റെ വീഡിയോയിൽ ഒരു യുവാവിന് നേരെ നടി പ്രതികരിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു ഇയാളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അക്രമണവുമായി നേരിട്ട് ബന്ധപ്പെടുത്താൻ കഴിയാത്തതിനാൽ വിട്ടയക്കുകയായിരുന്നു.
നിരവധി ആളുകൾ പങ്കെടുത്ത പരിപാടി ആയതിനാൽ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തി ചോദ്യം ചെയ്യുന്നത് അപ്രായോഗികമായതിനാൽ, ദൃശ്യത്തിൽ നടിമാർക്ക് സമീപമുണ്ടായിരുന്നവരെ മാത്രം വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും ഫോണുകൾ തെളിവിനായി പരിശോധിക്കുകയുമാണ് പൊലീസ് ഇപ്പോൾ ചെയ്യുന്നത്. ഇത്തരത്തിൽ 20-ാളം പേരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സംഭവസമയത്ത് നടിമാർക്ക് വളരെ അടുത്തുണ്ടായിരുന്നവരെ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ അടുത്ത നീക്കം. ഇതിനായി സൈബർ ഡോമിന്റെയും പരിപാടിയുടെ സംഘാടകരെ അടക്കം ഉൾപ്പെടുത്തുകയും അന്വേഷണം സമീപ ജില്ലകളിലേയ്ക്ക് കൂടി വ്യാപിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |