പത്തനംതിട്ട : ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസ് പുറത്തിറക്കിയ ആൽക്കോ സ്‌കാൻ വാൻ ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഫ്ലാഗ് ഓഫ് ചെയ്തു. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാൻ ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മദ്യം ഉപയോഗിച്ചവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസറും ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുക. ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ റിസൾട്ട് ലഭ്യമാക്കാനാവും, പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല.
യോദ്ധാവ് എന്നപേരിൽ ലഹരിമരുന്നുകൾക്കെതിരായ ബോധവൽക്കരണം വ്യത്യസ്ത പരിപാടികളിലൂടെ കഴിഞ്ഞ മാസം 13 മുതൽ ജില്ലയിൽ പൊലീസ് നടത്തിവരികയാണ്. മദ്യമയക്കുമരുന്നുകൾ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കർശന നിയമനടപടികൾക്ക് വിധേയരാക്കാൻ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും. ഫ്ലാഗ് ഓഫ് ചടങ്ങിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ.സാബു, ഡി.സി.ആർ.ബി ഡിവൈ.എസ്.പി എസ്.വിദ്യാധരൻ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ.വിദ്യാധരൻ, പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |