ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ബോളിംഗിന് കുന്തമുനയാകാൻ ജസ്പ്രീത് ബുമ്ര ടീമിലുണ്ടാകില്ല. ദിവസങ്ങൾ നീണ്ട അസ്ഥിരതയ്ക്കൊടുവിൽ താരത്തെ പരിക്ക് മൂലം ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതായി ബി സി സി ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലിനൊടുവിലാണ് താരത്തെ അന്തിമമായി ലോകകപ്പിൽ നിന്നും ഒഴിവാക്കിയതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്.
NEWS - Jasprit Bumrah ruled out of ICC Men’s T20 World Cup 2022.
— BCCI (@BCCI) October 3, 2022
More details here - https://t.co/H1Stfs3YuE #TeamIndia
ജൂലൈയിൽ ഇംഗ്ളണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിനിടയിൽ നടുവിന് പരിക്കേറ്റ ബുമ്രയ്ക്ക് ഏഷ്യ കപ്പ് മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. പരിക്ക് ഭേദമായി ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ ആഴ്ച നടന്ന ടി20 മത്സരത്തിൽ പങ്കെടുത്ത താരം ദക്ഷിണാഫ്രിക്കെതിരായുള്ള ടി20 പരമ്പര ടീമിൽ ഇടം പിടിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം വേദിയായ പരമ്പരയിലെ ആദ്യ മത്സരത്തിനായുള്ള പരിശീലനത്തിനിടയിൽ താരത്തിന് വീണ്ടും നടുവേദന അനുഭവപ്പെടുകയും മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തുടർന്ന് ടി20 പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ട താരംദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.
എന്നാൽ താരത്തെ ഇതുവരെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിയിട്ടില്ലെന്നായിരുന്നു ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി കൊൽക്കത്തയിൽ വെച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞത്. പരിശീലകനായ രാഹുൽ ദ്രാവിഡും ഇതേ കാര്യം തന്നെ വ്യക്തമാക്കിയതോടെ ബുമ്ര ടീമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ ശേഷിച്ചിരുന്നു. അതിനിടയിലാതിരുന്നു താരത്തിന്റെ പരിക്കിന്റെ ഗുരുതരസ്വഭാവം മൂലം ടീമിൽ നിന്നും പുറത്തായ വാർത്ത വരുന്നത്.
ബുമ്രയുെടെ അഭാവത്തിൽ റിസർവ് ടീമിൽ നിന്നുള്ള മുഹമ്മദ് സിറാജോ ഉമ്രാൻ മാലിക്കോ ടീമിൽ ഇടം പിടിക്കും. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ശേഷം ബുമ്രയും ടി20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായത് കനത്ത ആഘാതമാണ് ഇന്ത്യൻ ടീമിന് ഏൽപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |