കോഴിക്കോട്: കോർപ്പറേഷന്റെ ആവിക്കൽ മലിന ജല സംസ്കരണ പ്ലാന്റ് വിരുദ്ധ സമരത്തിന് പുതിയ മുഖം. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കോർപ്പറേഷൻ ആണയിടുമ്പോൾ ആവിക്കലിൽ നിന്ന് പ്ലാന്റ് മാറ്റും വരെ സമരത്തിൽ നിന്ന് പിന്മാറുകയില്ലെന്ന ഉറച്ചനിലപാടിലാണ് സമരസമിതി. സമരം ശക്തമാക്കുന്നിതിന്റെ ഭാഗമായി പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാപട്കറെ ഇന്നലെ സമരസമിതി പ്രവർത്തകർ വേദിയിലെത്തിച്ചു. സമരക്കാരും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് അവരെ കേൾക്കാനെത്തിയത്. പദ്ധതി പ്രദേശവും ബീച്ചും പരിസരവുമെല്ലാം അവർ സന്ദർശിച്ചു.
വികസന പ്രവൃത്തികളെല്ലാം ജനപക്ഷത്ത് നിന്നാവണമെന്ന് മേധാപട്കർ പറഞ്ഞു. ജനങ്ങളെ കേൾക്കുകയും അവരുടെ പ്രശ്നങ്ങൾ അടുത്തറിയുകയും ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടാവില്ല. സംസ്ഥാനത്തിനകത്തും പുറത്തും നിരവധിയായ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തുന്നവരാണ് ഇടതുപക്ഷം. പരിസ്ഥിതി പ്രശ്നങ്ങൾ, വനനശീകരണം, പുഴയും തോടുകളും കൈയ്യേറൽ, മറ്റ് സാമൂഹികപ്രശ്നങ്ങൾ എന്നിവയിലെല്ലാം ഇടതുപക്ഷം ഉത്തരവാദിത്വത്തോടെ പെരുമാറാറുണ്ട്. പക്ഷേ ഇവരുടെ പ്രശ്നത്തോട് മാത്രം എന്തുകൊണ്ടാണ് മുഖംതിരിക്കുന്നതെന്ന് മനസിലാവുന്നില്ല. കെ-റെയിൽ പോലുള്ള വിഷയങ്ങളിലും ഇത്തരമൊരു സമീപനമാണ്. കേരളത്തിൽ പല സ്ഥലങ്ങളിലും ഇത്തരത്തിൽ നിലവിൽ വന്ന മാലിന്യ നിർമാർജന പ്ലാന്റുകളുണ്ടാക്കിയ പ്രശ്നങ്ങൾ നാം നേരിൽ കണ്ടതാണ്. മലിനജലം കടലിലേക്ക് ഒഴുക്കിവിടുമ്പോൾ അത് പരിസരവാസികൾക്കും പരിസ്ഥിതിക്കുമുണ്ടാക്കുന്ന ദോഷങ്ങൾ വളരെ വലുതാണ്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പോലുള്ള പദ്ധതികൾക്കൊന്നും താനെതിരല്ല. അതേസമയം അതെല്ലാം അതാത് പ്രദേശങ്ങളിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയും അത് മനസിലാക്കിയുമാവണം. വാർഡ് സഭകളിൽ ഉയരുന്ന നേരിയ എതിർ ശബ്ദങ്ങളെപ്പോലും പരിഗണിക്കണം. അങ്ങനെ വരുമ്പോൾ ജീവൻ മരണ സമരങ്ങളുടെയൊന്നും ആവശ്യമുണ്ടാകില്ലെന്നും അവർ പറഞ്ഞു. സി.ആർ. നീലകണ്ഠൻ, വിജയരാഘവൻ ചേലിയ, സഫറി വെള്ളയിൽ, എം.കെ. ഹംസ, കൗൺസിലർ സൗഫിയ അനീഷ് എന്നിവർ പ്രസംഗിച്ചു.പ്രദേശത്തെ വളർന്നുവരുന്ന ഫുട്ബോൾ താരങ്ങൾക്ക് സമരസമിതി അംഗമായ മസറു സ്പോൺസർ ചെയ്ത ജെയ്സി മേധാപട്കർ വിതരണം ചെയ്തു. സമര സമിതി ചെയർമാൻ ദാവൂദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഇർഫാൻ ഹബീബ് സ്വാഗതം പറഞ്ഞു. ജ്യോതി കാമ്പുറത്ത് നന്ദി പറഞ്ഞു. സമരസമിതി അംഗങ്ങളായ തൽഹത്ത് വെള്ളയിൽ, ബഷീർ പണിക്കർ റോഡ്, സി.പി. മുഹമ്മദ്, ഹർഷൻ കാമ്പുറം, മസറു, ലെത്തീഫ്, ഗഫൂർ, ജിത്തുൻ രാജ് , അബൂബക്കർ തോപ്പയിൽ എന്നിവരും പങ്കെടുത്തു.
പ്ലാന്റുമായി മുന്നോട്ടെന്ന് കോർപ്പറേഷൻ
കോഴിക്കോട്: ജനകീയ സമരം ശക്തമാവുമ്പോഴും ആവിക്കൽ മലിന്യ നിർമാർജന പ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് കോർപ്പറേഷൻ. അടുത്ത മാർച്ചിൽ നിർമാണം തുടങ്ങിയില്ലെങ്കിൽ പദ്ധതി ഇല്ലാതാവുന്ന അവസ്ഥയുണ്ടാവും. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽപ്പെടുത്തി 139.5കോടി വകയിരുത്തിയാണ് ആവിക്കലിലും കോതിയിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കോതി നിവാസികൾ പ്ലാന്റിനെതിരെ കോടതിയിൽ പോയി. വിധി കാത്തിരിക്കുകയാണ്. ആവിക്കലിൽ പ്രക്ഷോഭവും. ഇരുപ്രദേശങ്ങളിലെയും മലിനജല നിർമാർജനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ അവർ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരമാണിത്. പക്ഷെ രണ്ടിടത്തും ചില തത്പര കക്ഷികൾ പദ്ധതിക്ക് തടസമിടുകയാണ്. പല രീതിയിലും വിശദീകരണങ്ങൾ നടത്തി. സൗഹാർദ്ദ ചർച്ചകളെല്ലാം മുടക്കുന്നു. മേധാപട്കറെപ്പോലെ സമുന്നതയായൊരു നേതാവ് ഇത്തരമൊരു പ്ലാന്റിനെതിരെ രംഗത്തുവരുമ്പോൾ അതിന്റെ യാതാർത്ഥ്യം മനസിലാക്കണമായിരുന്നെന്നും കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്.ജയശ്രീ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |