ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി ദിനമായ ഇന്നലെ നടൻ ജയറാമിന്റെ പ്രമാണിത്തത്തിൽ 183 വാദ്യകലാകാരന്മാർ അണിനിരന്ന പവിഴമല്ലിത്തറ മേളം ആസ്വാദകർക്ക് കണ്ണിനും കാതിനും ആനന്ദമായി. രാവിലെ ശീവേലിക്ക് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാർക്ക് സമീപം പവിഴമല്ലിത്തറയ്ക്കു മുന്നിൽ മേളപ്രമാണിയായി ജയറാം നിന്നപ്പോൾ ക്ഷേത്രാങ്കണം നിറഞ്ഞ് സ്ത്രീകളടക്കം ആയിരക്കണക്കിന് ആസ്വാദകരുണ്ടായിരുന്നു.
പതികാലത്തിൽ തുടങ്ങിയ പഞ്ചാരിമേളം രണ്ടും മൂന്നും നാലും കാലങ്ങൾ കൊട്ടിക്കയറിയ ശേഷം പ്രദക്ഷിണത്തോടെ പവിഴമല്ലിത്തറയ്ക്കു മുന്നിൽ തന്നെയെത്തി തീറുകലാശമായ അഞ്ചാം കാലത്തിൽ കൊട്ടി പര്യവസാനിച്ചപ്പോൾ മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു.
ഇക്കുറി ജയറാമിന് വലത്തേ കൂട്ടായത് ചോറ്റാനിക്കര സത്യൻ മാരാരും ഇടത്തേ കൂട്ടായത് ആനിക്കാട് കൃഷ്ണകുമാർ മാരാരുമാണ്. ചെണ്ട ഇടന്തലയിൽ 17 പേർ നിരന്നപ്പോൾ ചോറ്റാനിക്കര രഞ്ജിത്, ഉദയനാപുരം മണിയൻ മാരാർ തുടങ്ങി വലന്തലയിൽ 50 പേരും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു തുടങ്ങി 36 പേർ കൊമ്പിലും പെരുവാരം സതീശൻ, കൊടകര അനൂപ് തുടങ്ങി 29 പേർ കുറുങ്കുഴലിലും ചോറ്റാനിക്കര സുനിൽകുമാർ, ചോറ്റാനിക്കര ജയകുമാർ തുടങ്ങി 50 പേർ ഇലത്താളത്തിലും പങ്കെടുത്തു.
ചോറ്റാനിക്കര ക്ഷേത്രത്തിൽ പതിനൊന്നാം തവണയാണ് ദുർഗ്ഗാഷ്ടമി ദിനത്തിൽ പവിഴമല്ലിത്തറ മേളം അരങ്ങേറുന്നത്. ഇതിൽ ഒമ്പതും ജയറാമിന്റെ പ്രമാണിത്തത്തിലായിരുന്നു.
''ഭഗവതിയുടെ അനുഗ്രഹം. പവിഴമല്ലിത്തറ മേളം ജനങ്ങൾ ഏറ്റെടുത്തു. പുറം നാടുകളിൽ നിന്നു പോലും ആളുകൾ എത്തുന്നു എന്നതിൽ വലിയ സന്തോഷം''
- ജയറാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |