സ്റ്റോക്‌ഹോം : ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ നേടിയ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ സ്വാന്തെ പേബോയുടെ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തന്റെ വീട്ടിലേക്ക് രണ്ടാമതൊരു നോബൽ സമ്മാനം എത്തിച്ചിരിക്കുകയാണ് അദ്ദേഹം. 40 വർഷങ്ങൾക്ക് മുമ്പ് 1982ൽ പിതാവും സ്വീഡിഷ് ബയോകെമിസ്റ്റുമായ കാൾ സൂനെ ഡെലോഫ് ബെർഗ്‌സ്‌ട്രോമിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു. ഇരുവർക്കും ഒരേ വിഭാഗത്തിൽ തന്നെ നോബൽ ലഭിച്ചുവെന്നത് അപൂർവതയാണ്.
ഇതുവരെ കുറഞ്ഞത് ഏഴ് അച്ഛൻ/അമ്മ - മകൻ/മകൾ ജോഡികൾ നോബൽ സമ്മാനം നേടിയിട്ടുണ്ട്.
ഇതിൽ, ജെ.ജെ. തോംസൺ - ജോർജ്, വില്യം ബ്രാഗ്സ് - ലോറൻസ് ബ്രാഗ്സ്, നീൽസ് ബോർ - ഏജ് ബോർ, മാൻ സീബാൻസ് - കേയ് സീബാൻസ് എന്നീ ജോഡികൾ ഫിസിക്സിലും മേരി ക്യൂറി - ഐറിൻ ക്യൂറി എന്നിവർ കെമിസ്ട്രിയിലും നോബൽ നേടി ഒരേ വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കുന്നവരായി. അതേ സമയം, രസതന്ത്ര ശാസ്ത്രജ്ഞയായ അമ്മ കാരിനാണ് തനിക്ക് പ്രചോദനമായതെന്ന് പേബോ പറയുന്നു.
പുരാതന മനുഷ്യ സ്പീഷീസായ നിയാണ്ടർതാലുകളുടെ ജനറ്റിക് കോഡ് വേർതിരിക്കുക എന്ന ദൗത്യം 40,000 വർഷം പഴക്കമുള്ള എല്ലിന്റെ ഫോസിലിൽ നിന്ന് ശേഖരിച്ച ഡി.എൻ.എയിലൂടെയാണ് അദ്ദേഹം നിർവഹിച്ചത്. 2010ലാണ് പേബോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നിയാണ്ടർതാലിന്റെ ജനിതക ശ്രേണീകരണ വിവരങ്ങൾ പുറത്തുവിട്ട് ചരിത്രം കുറിച്ചത്. യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും കൂടുതലായി ജീവിച്ച നിയാണ്ടർതാലുകൾ ആധുനിക മനുഷ്യരിൽ നിന്നും ചിമ്പാൻസികളിൽ നിന്നും വ്യത്യസ്തരായിരുന്നെന്ന് ഇതിലൂടെ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |