കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മണികണ്ഠൻ ആചാരിയാണ് ആ കഥാപാത്രത്തെ അത്രമേൽ മനോഹരമാക്കിയത്. അലമാര, ഈട, കായംകുളം കൊച്ചുണ്ണി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലും മണികണ്ഠൻ ആചാരി അഭിനയിച്ചിട്ടുണ്ട്.
കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും മണികണ്ഠൻ ആചാരിയെ തേടിയെത്തി. ഇപ്പോഴിതാ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
സ്വീകരണമുറിയിൽ വച്ചിരിക്കുന്ന പല്ല് ആണ് മണികണ്ഠൻ ആചാരിയുടെ വീട്ടിലെത്തിയ അവതാരക എലീന ആദ്യം ശ്രദ്ധിച്ചത്. ഇത് എന്താണെന്ന് ചോദിച്ചപ്പോൾ കമ്മട്ടിപ്പാടത്തിലെ ബാലന്റെ പല്ലാണ് അതെന്ന് നടൻ പറയുന്നു. പുരസ്‌കാരങ്ങൾക്കിടയിലാണ് പല്ല് വച്ചിരിക്കുന്നത്. കുടുംബ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു.
'വീട്ടിൽ ഭാര്യയും മോനും ഞാനും മാത്രമേയുള്ളൂ. ഇസൈ എന്നാണ് മോന്റെ പേര്. ഇവന് പേരിടാനായിട്ട് കുറേ അന്വേഷിച്ചു. കൂട്ടുകാരോട് ചോദിച്ചു. പിറ്റേന്നായിരുന്നു പേരിടേണ്ടത്. തലേന്ന് വരെ സെറ്റായിട്ടില്ല. ഗൂഗിളിൽ നോക്കിയിട്ട് ഏതോ ഒരു പേര് കണ്ടെത്തി. ആ പേരിനോട് വലിയൊരു താത്പര്യം ഒന്നും തോന്നിയില്ല.
അടയാളങ്ങളില്ലാത്ത പേരായിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതായത് ജാതിയുടേയൊന്നും ആയിരിക്കരുത്. ലോകത്ത് എവിടെച്ചെന്നാലും, എല്ലാർക്കും ഇഷ്ടമാകുന്നതായിരിക്കണം എന്നൊക്കെയുണ്ടായിരുന്നു. പക്ഷേ കിട്ടിയില്ല. രാത്രി രണ്ടരവരെയൊക്കെ ആലോചിച്ചു. യൂട്യൂബിലൊക്കെ നോക്കി. പാട്ടുവച്ച് കിടക്കുന്ന സ്വഭാവം ഉണ്ട്. ഇളയരാജയുടെ പാട്ട് കേട്ട് കിടക്കാൻ നേരം പെട്ടെന്ന് പേര് കിട്ടി. "ഇസൈ ജ്ഞാനി ഇളയരാജ", അങ്ങനെ വന്ന പേരാണ് ഇസൈ.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |