തിരുവനന്തപുരം: വിജയദശമി ദിനത്തിൽ അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് ചുവടുവച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു. ആയിരത്തോളം പേരാണ് മുൻകൂർ രജിസ്റ്റർ ചെയ്തും അല്ലാതെയും ഓരോ കേന്ദ്രങ്ങളിലും എത്തുന്നത്.
ക്ഷേത്രങ്ങളിലും മറ്റും പുലർച്ചെ നാല് മണിമുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു. കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പ്രമുഖരും മറ്റുമാണ് മിക്ക കേന്ദ്രങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.തലസ്ഥാനത്ത് പൂജപ്പുര സരസ്വതി മണ്ഡപമാണ് പ്രധാന കേന്ദ്രം. ഇവിടേയ്ക്ക് ആയിരകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും മിതമായ രീതിയിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടത്തിയിരുന്നത്. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ വിപുലമായ രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.
കേരളകൗമുദി തിരുവനന്തപുരം ഓഫീസിലും വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആചാര്യസ്ഥാനത്ത് സാമൂഹിക, സാംസ്‌കാരിക പ്രമുഖരാണ് എത്തിയിരിക്കുന്നത്. രാവിലെ ഏഴ് മണിമുതൽ ഒൻപത് മണിവരെ പേട്ട എസ് എൻ ഡി പി ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്. കവിയും ഗാനചരയിതാവുമായ പ്രഭാവർമ്മ, പ്രശസ്‌ത ന്യൂറോ സർജനും അനന്തപുരി ഹോസ്‌പിറ്റൽസ് ചെയർമാനുമായ ഡോ. എ മാർത്താണ്ഡപിള്ള, അഡിഷണൽ ഡി ജി പി കെ പദ്‌മ കുമാർ, മുൻ ഡി ജി പി എ ഹേമചന്ദ്രൻ, പ്രശസ്‌ത ന്യൂറോളജിസ്റ്റ് ഡോ. ഷാജി പ്രഭാകരൻ, എഴുത്തുകാരി കെ ഗോമതി അമ്മാൾ, മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ ഡോ ബി അശോക് തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |