കോൺഗ്രസിന് ജയ്റാം രമേശ് മാത്രം
തൃണമൂൽ, ടി. ആർ. എസ്, സമാജ്‌വാദി ഔട്ട്
ന്യൂഡൽഹി:കോൺഗ്രസിന്റെ ശശി തരൂരും അഭിഷേക് സിംഗ്‌വിയും ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കി പാർലമെന്ററി സമിതികൾ കേന്ദസർക്കാർ പുനഃസംഘടിപ്പിച്ചു.
പാർലമെന്ററി, ഐ.ടി സമിതി അദ്ധ്യക്ഷനായിരുന്ന ശശി തരൂർ എം.പിക്ക് പകരം ശിവസേനയിലെ ഏക്‌നാഥ് ഷിൻഡെ പക്ഷക്കാരനായ പ്രതാപ്റാവു ജാദവ് എം.പിയെ നിയമിച്ചു. തരൂരിനെ നീക്കാൻ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർക്ക് പല തവണ കത്തെഴുതിയിരുന്നു.
ആഭ്യന്തര സമിതി അദ്ധ്യക്ഷനായിരുന്നു അഭിഷേക് സിംഗ്‌വി. ബി.ജെ.പി എം.പി ബ്രിജ്ലാലാണ് പകരക്കാരൻ. സിംഗ്‌വിക്ക് മുമ്പ് കോൺഗ്രസിലെ ആനന്ദ് ശർമ്മയായിരുന്നു അദ്ധ്യക്ഷൻ.
പരിസ്ഥിതി സമിതി അദ്ധ്യക്ഷനായി കോൺഗ്രസിന്റെ ജയറാം രമേശിനെ വീണ്ടും നിയമിച്ചു. കോൺഗ്രസിന് ഈ പദവി മാത്രമാണുള്ളത്.
തൃണമൂൽ കോൺഗ്രസിനെയും ടി. ആർ എസിനെയും സമാജ്‌വാദിയെയും തഴഞ്ഞു. തൃണമൂലിന്റെ സുദീപ് ബാനർജിയെ മാറ്റി ബി. ജെ. പി എം. പി ലോക്കറ്റ് ചാറ്റർജിയെ ഭക്ഷ്യവകുപ്പ് സമിതി അദ്ധ്യക്ഷയാക്കി.
പ്രതിപക്ഷമായ ഡി.എം.കെക്ക് രണ്ട് പദവികൾ നൽകി. തിരുച്ചി ശിവ (വ്യവസായ സമിതി ), കനിമൊഴി (ഗ്രാമവികസന - പഞ്ചായത്ത് രാജ് സമിതി). ടി.ആർ.എസ് എം.പി കേശവ് റാവുവിന് പകരമാണ് തിരുച്ചി ശിവ.
ഡി.എം കെക്ക് ലോക്‌സഭയിൽ 24 ഉം രാജ്യസഭയിൽ 10 ഉം അംഗങ്ങളാണുള്ളത്.
സമാജ് വാദിയുടെ രാംഗോപാൽ യാദവിനെ ആരോഗ്യസമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നാണ് മാറ്റിയത്. ബി. ജെ. പി രാജ്യസഭാംഗം ഭുവനേശ്വർ കലിതയാണ് പുതിയ അദ്ധ്യക്ഷൻ.
ബി.ജെ.പി എം.പിമാരായ വിവേക് ഠാക്കൂർ വിദ്യാഭ്യാസ സമിതിയുടെയും ജഗദംബിക പാൽ ഊർജ്ജ സമിതിയുടെയും പർബത് ഭായ് പട്ടേൽ ജലവിഭവ സമിതിയുടെയും രാധാ മോഹൻ സിംഗ് റെയിൽവേ സമിതിയുടെയും ബി.ജെ.പിയുടെ മുൻ സഖ്യ കക്ഷി ജെ.ഡി.യുവിന്റെ രാജീവ് രഞ്ജൻ ലാലൻ സിംഗ് നഗരവികസന സമിതിയുടെയും അദ്ധ്യക്ഷന്മാരാണ്. ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പഴ്സൊണൽ, നിയമം, നീതി, പബ്ലിക് ഗ്രീവൻസ് സമിതി അദ്ധ്യക്ഷനാവും.
ധനകാര്യ സമിതിയിൽ ജയന്ത് സിൻഹയും പ്രതിരോധ സമിതിയിൽ ജുവൽ ഓറവും വിദേശകാര്യ സമിതിയിൽ പി.പി ചൗധരിയും തുടരും.
വാണിജ്യ, രാസവളം സമിതി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചിട്ടില്ല. ഇവ കോൺഗ്രസിന് നൽകിയേക്കും.
പാർട്ടികളുടെ ഇരുസഭകളിലെയും അംഗബലം നോക്കിയാണ് കമ്മിറ്റികളുടെ ചുമതല നിശ്ചയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |