വിയോഗം ഉൾകൊള്ളാനാകാതെ പ്രമുഖ നേതാക്കൾ
കണ്ണൂർ: മുഖം നിറയെ വിടർന്നു നിൽക്കുന്ന നിറമന്ദഹാസത്തോടെ അതിഥികളെ സ്വീകരിച്ചിരുന്ന കോടിയേരിയെന്ന ഗൃഹനാഥൻ ഇല്ലാതായ തലശ്ശേരി ഈങ്ങയിൽപീടികയിലുള്ള വീട്ടിലേക്ക് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ആളുകളുടെ ഒഴുക്ക്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും സാധാരണക്കാരുമടങ്ങുന്ന വിവിധതുറകളിലുള്ളവരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
റവന്യൂ മന്ത്രി കെ.രാജൻ, കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,മുൻമന്ത്രി എ.കെ.ബാലൻ, മുൻമന്ത്രിമാരായ സി.ടി അഹമ്മദലി, ഇബ്രാഹിം കുഞ്ഞ്, ഖത്തർ വളപട്ടണം കൂട്ടായ്മ പ്രസിഡന്റ് വി.എം.നൗഷാദ്, മന്ത്രിമാരായ മുഹമ്മദ് റിയാസ് തുടങ്ങിയവർ കോടിയേരിയുടെ ഭാര്യ വിനോദിനിയെയും മക്കളായ ബിനോയ്, ബിനീഷ് എന്നിവരെ ആശ്വസിപ്പിക്കാനെത്തി. സി.പി.എംസംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സ്പീക്കർ എ.എൻ.ഷംസീർ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, ജില്ലാസെക്രട്ടറി എം.വി.ജയരാജൻ എന്നിവർ കോടിയേരിയുടെ വീട്ടിൽ എത്തുന്നവരെ സ്വീകരിക്കാനുണ്ടായിരുന്നു.
കോടിയേരിയുടെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും കഴിയുന്നില്ലെന്ന് സി.പി.എം നേതാക്കളുടെ മുഖഭാവങ്ങളിൽ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ ബിനോയിയെയും ബിനീഷിനെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ഇ.പി.ജയരാജന്റെ തൊണ്ടയിടറി.ശാരീരികമായ അവശത അവഗണിച്ചാണ് കാന്തപുരം കോടിയേരിയുടെ വീട്ടിൽ സമാശ്വാസവുമായെത്തിയത്.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, ജി.ആർ അനിൽ, പി.പ്രസാദ്, എ.കെ.ശശീന്ദ്രൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, മുൻ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, പി.സന്തോഷ്‌കുമാർ എം.പി, എ.ഡി.ജി.പി എം.ആർ.അജിത്, അബ്ദുസമദ് സമദാനി എം.പി തുടങ്ങിയവരും കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തി.
കോടിയേരിയെ സംസ്കരിച്ച പയ്യാമ്പലത്ത് പ്രവർത്തകരും പരിചയക്കാരുമെത്തുന്നുണ്ട്. കത്തിയെരിഞ്ഞ ചിതയ്ക്കു മുകളിൽ പുഷ്പചക്രമർപ്പിച്ചാണ് പലരും മടങ്ങിയത്. യാത്രാസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് അന്തിമോപചാരചടങ്ങുകളിൽ ദൂരദേശങ്ങളിൽ നിന്നുള്ള പലർക്കും എത്താൻ കഴിഞ്ഞിരുന്നില്ല.
കോടിയേരിയുടെ വീട്ടിലെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |