കണ്ണൂർ:അഴീക്കൽ ലക്ഷദ്വീപിലേക്കും ചരക്ക് കടത്തുന്ന 'ഉരു' സർവീസ് ഉടൻ പുനരാരംഭിക്കും. ഇത് സംബന്ധിച്ച് മാരിടൈം ബോർഡ്, തുറമുഖവകുപ്പ് മേധാവികൾ ഇതിനകം ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി.
ഏറ്റവും ഒടുവിൽ 2017ലാണ് ചരക്ക് 'ഉരു' അഴീക്കലിൽ വന്നത്. അന്ന് കൽപ്പേനിയിൽ കെട്ടിട നിർമ്മാണത്തിനുള്ള സാധനങ്ങളുമായാണ് പോയത്. രണ്ട് ആഴ്ചയിൽ ഒരു തവണ എന്ന തോതിൽ ഒരു ചരക്ക് സർവീസ് എന്നതാണ് ആലോചനയിലുള്ളത്.
കപ്പൽ വരാത്ത സാഹചര്യത്തിൽ ഉരുവിൽ കയറ്റാവുന്ന ചരക്കുകൾ അഴീക്കലിലെത്തിക്കാനും ആലോചിച്ചു വരുന്നു. കോഴിക്കോട് ബേപ്പൂർ അഴീക്കൽ ചരക്ക് കടത്തുമായി ബന്ധപ്പെട്ട് ഈ മാസത്തോടെ ഉരുയാത്രാ ഷെഡ്യൂളിൽ തീരുമാനമാവുമെന്ന് തുറമുഖ അധികൃതർ പറഞ്ഞു. കടൽ വഴി ചരക്ക് ഗതാഗതം സാദ്ധ്യമാക്കാനുള്ള സർക്കാറിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഉരു സർവീസ് പുനരാരംഭിക്കുന്നത്.
മരവ്യവസായത്തിന്റെ കേന്ദ്രം
വളപട്ടണം മരവ്യവസായ ശാലകളിലെ മരങ്ങൾ ഈർന്ന് 1974 മുതൽ മാസത്തിൽ പത്ത് തവണ ലക്ഷദ്വീപ് അഴീക്കൽ, അഴീക്കൽ മുംബെ എന്നിവിടങ്ങളിലേക്ക് ഉരുവിൽ കടത്തിയിരുന്നു. ലോറി ഗതാഗതം സജീവമായതോടെ ഉരു വഴിയുള്ള ചരക്ക് കടത്ത് കുറഞ്ഞു. വർഷത്തിൽ നൂറു ഉരു വന്ന അഴീക്കലിൽ 1994 എത്തിയതോടെ 74 ആയി കുറഞ്ഞു. 2001-2002 ൽ പതിനൊന്ന് ഉരുക്കളിലായി കയറ്റി അയച്ചത് 25 മെട്രിക്ക് ടൺ ചരക്ക് മാത്രമാണ്. മരത്തിന് പുറമെ ജില്ലി സിമന്റ് എന്നിവയും ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു.
അവസാന ചരക്ക് കപ്പൽ 2014 ൽ
ചരക്ക് കപ്പൽ അഴീക്കലിൽ നിന്ന് ആദ്യമായി ആരംഭിച്ചത് 2014 ഒക്ടോബറിലാണ് .അഴീക്കൽ കൊച്ചി റൂട്ടിൽ 2015 മാർച്ച് വരെ 10 കപ്പലുകൾ സർവീസ് നടത്തിയിരുന്നു. പിന്നെ കപ്പൽചാലിൽ മണ്ണു വന്ന് നിറഞ്ഞത് കാരണം സർവീസ് നിർത്തിവെക്കേണ്ടി വന്നു. പിന്നീട് 2021 ജൂണിൽ സർവീസ് പുനരാരംഭിച്ചു. 2022 ഫെബ്രുവരി വരെ വീണ്ടും പത്തു തവണ കൊച്ചി ബേപ്പൂർ അഴീക്കൽ സർവീസ് നടത്തി. പക്ഷെ കപ്പൽ ഏജൻസികൾക്ക് ലാഭകരമല്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലും സർവീസ് നടത്തിയതിന്റെ തുക മാരിടൈം ബോർഡിൽ നിന്നും, തുറമുഖ വകുപ്പ് മുഖേന കിട്ടാതെ വന്നതിനെ തുടർന്നും സർവീസ് നിലച്ചു. 2021ജൂൺ മുതൽ 2022 ഫിബ്രവരി വരെ 2500 കൺടെയിനർ ചരക്ക് മാത്രമാണ് അഴീക്കൽ നിന്ന് കയറ്റി അയച്ചത്. കപ്പൽ ഗതാഗതം മുടങ്ങിയ സാഹചര്യത്തിൽ ഉരു സർവീസിന് വലിയ സാദ്ധ്യതയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |