കോട്ടയം: "തിരുനക്കര ബസ് സ്റ്റാൻഡിൽ കെ.ജി.എസിന്റെ മുന്നിൽ കാണാം" എന്ന് കോട്ടയംകാർക്ക് പറയാൻ ഇനി കെ.ജി എസില്ല. തിരുനക്കര സ്റ്റൻഡ് പൊളിക്കുന്നതിന്റെ ഭാഗമായി പൂട്ടുവീണതോടെ ഓർമകളിൽ മാത്രമാവുകയാണ് കെ.ജി.എസ്. കോട്ടയത്തിന്റെ ലാൻഡ് മാർക്കുകളായിരുന്ന ബെസ്റ്റോട്ടലും ആനന്ദമന്ദിരവും റൊസേരിയോസും സ്വാഗതവും പൂട്ടി, അയ്യപ്പാസും പാർത്ഥാസും പോയി. ഇപ്പോഴിതാ കെ.ജി.എസും
സി.എം.എസിലും ബസേലിയോസിലും ബി.സി.എമ്മിലുമുള്ള കോളേജ് വിദ്യാർത്ഥികളായ കാമുകീ കാമുകന്മാർ ഒരു കാലത്ത് "മുന്തിരിവള്ളികൾ തളിർക്കുന്നതും മാതളം പൂക്കുന്നതുമായ സോളമന്റെ ഉത്തമ ഗീതത്തിലെ വരികൾ പകർത്തി അവിടെവെച്ച് (കെ.ജി.എസ്) എന്റെ പ്രേമലേഖനം കൈമാറാമെന്ന് പറഞ്ഞിരുന്ന ഇടമായിരുന്നു .കോട്ടയം ടൗണിൽ ആരെയെങ്കിലും കാത്തുനിൽക്കുന്നതിന് കെ.ജി.എസിന്റെ മുന്നിൽ കാണാം എന്നായിരുന്നു ഒരു തലമുറ പറഞ്ഞിരുന്നത്. കാശില്ലാത്തതിനാൽ പത്രമാസികകൾ ഓസിൽ വായിച്ചിരുന്നവരുടെ സ്ഥിരം കേന്ദ്രമായിരുന്നു. സംവിധായകൻ അരവിന്ദൻ സഹോദരൻ ഗോപൻ ,സേതു ,സി.ആർ.ഓമനക്കുട്ടൻ തുടങ്ങിയവരും ഇവിടെ തമ്പടിച്ചിരുന്നു.
1971ൽ തിരുനക്കര സ്റ്റാൻഡ് സി.ബ്ലോക്ക് പൂർത്തിയായപ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബുക്ക് സ്റ്റാൾ നടത്തിയിരുന്ന രാഘവൻ നായർ സഹോദരൻ ശ്രീധരൻ നായരുടെ പേരിൽ തുടങ്ങിയ പത്രമാസിക വില്പനശാലയാണ് കെ.ജി.എസ്. മലയാളത്തിലും ഇംഗ്ലീഷിലും എത്രപത്രങ്ങളുണ്ടെന്നും ഇലസ്ടേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ വലിപ്പത്തിൽ മാസികകകളുണ്ടെന്നും കോട്ടയംകാർ മനസിലാക്കിയത് ഇവിടെ നിന്നായിരുന്നു. ആവശ്യമുള്ള പ്രസിദ്ധീകരണത്തെക്കുറിച്ച് പറഞ്ഞാൽ വരുത്തിത്തരുമെന്നതിനാൽ ഒരു തലമുറ തങ്ങളുടെ വായനയുടെ ലോകം തുറന്നത് ഇവിടെ നിന്നായിരുന്നു.
ശ്രീധരൻനായർക്ക് ശേഷം നാരായണൻ നായർ സ്റ്റാൾ വാങ്ങിയിട്ടും കെ.ജി.എസ് എന്ന പേരു മാറ്റിയില്ല. അനിൽകുമാറായിരുന്നു അവസാന ഉടമ. ഇനി കോട്ടയം നഗരത്തിൽ പത്രമാസികകൾ വാങ്ങാൻ ഗാന്ധി പ്രതിമക്കു സമീപം ചെറിയാച്ചൻ തുടങ്ങിവെച്ചതും മകൻ ജയ്മോൻ നടത്തുന്നതുമായ പുറമേ നിന്ന് നോക്കിയാൽ ചെറിയകടയായ കേരള ബുക്ക് സ്റ്റാൾ മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |