നീലേശ്വരം:ലാറ്ററേറ്റ് ഖനനവും സമരങ്ങളുമായി ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കിനാനൂർ കരിന്തളം തലയടുക്കത്തെ കേരള ക്ളേയ്സിന്റെ ഭൂമി ഇന്ന് കാണുന്നവർ അത്ഭുതം കൂറും. കണ്ണും കരളും കുളിർപ്പിക്കുന്ന പച്ചപ്പും ജലാശയവുമൊക്കെയായി വനഭംഗിയോട് കിടപിടിക്കുകയാണ് കെ.സി.സി.പിയുടെ മിയാവാക്കി വനം.
നൂറ്റമ്പതു മുതൽ ഇരുന്നൂറ് വർഷം വരെയെടുത്ത് രൂപപ്പെടുന്ന സ്വാഭാവികവനത്തെ മുപ്പതു വർഷം കൊണ്ട് രൂപപ്പെടുത്തുന്ന മിയാവാക്കിയെന്ന ജാപ്പാനീസ് രീതിയാണ് ഇവിടെ രൂപപ്പെട്ട പച്ചത്തുരുത്തിന് പിന്നിൽ.യൂണിറ്റിന്റെ ഖനനം ചെയ്തു കഴിഞ്ഞ 45 സെന്റ് സ്ഥലത്ത് ഫലഭൂയിഷ്ടമായ മണ്ണിട്ട് നികത്തി വെള്ളപ്പൈൻ, കണിക്കൊന്ന, ഇലഞ്ഞി, വീട്ടി, കായം കരിങ്ങാലി, വെൻതേക്ക്, ആഞ്ഞിലി, ഏഴിലംപാല, കുന്തിരിക്കം തുടങ്ങി 150 ൽ അധികം ഇനത്തിൽപ്പെട്ട 1800 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഈ പ്രദേശം ഇപ്പോൾ ഒരു പച്ചത്തരുത്തായി രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്.
ഇതിന് പുറമെ കമ്പനിയുടെ അതിരുകൾക്ക് ചുറ്റുമായി മാവ്, പ്ലാവ്, തുടങ്ങിയ ഫലവൃക്ഷങ്ങളും കമ്പനി വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഒരു വർഷം മാത്രം പ്രായമായ ചെടികൾ ശരാശരി 21/2 മീറ്റർ ഉയരത്തിൽ വളർത്തിയിട്ടുണ്ട്.തരിശു ഭൂമിയിലും ചുരുങ്ങിയ കാലം കൊണ്ടു സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്നതാണ് മിയാവാക്കി വിദ്യയുടെ പ്രത്യേകത. പ്രകൃതിയെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് കെ.സി.സി.പി ലിമിറ്റഡിന്റെ കരിന്തളം യൂണിറ്റിൽ 2020-21 സാമ്പത്തിക വർഷത്തിൽ മിയാവാക്കി പച്ചത്തുരുത്ത് ആരംഭിച്ചത്.
വിജയകരം;രണ്ടു പച്ചത്തുരുത്തുകൾ കൂടി
ഇതിന്റെ വിജയകരമായ വളർച്ചയെ അടിസ്ഥാനമാക്കി പുതിയ രണ്ട് പച്ചത്തുരുത്തുകൾ കൂടി സൃഷ്ടിക്കാൻ ആലോചന ഉണ്ട്. ഇപ്പോൾത്തന്നെ എല്ലാ ദിവസവും ഇത് കാണാനായി നിരവധി സന്ദർശകർ എത്തുന്നുണ്ട്. ഫോട്ടോ ഷൂട്ടിംഗ് ഉൾപ്പെടെ നടന്നുവരുന്നു. നിരവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ രൂപപ്പെട്ടു എന്നതാണ് ഈ പച്ചത്തുരുത്തിന്റെ ഏറ്റവും വലിയ വിജയം. മുയൽ, ഉടുമ്പ്, പാമ്പുകൾ, തവള, പൂമ്പാറ്റകൾ, നിരവധി പക്ഷികൾ എന്നിവ ഇതിൽ വാസം തുടങ്ങിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |