മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ്. ഇത് ഒരു സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ മാത്രം പ്രശ്നമല്ല. ലോകം മുഴുവൻ ഈ വിപത്തിനെതിരെ അണിനിരക്കേണ്ടതുണ്ട്.
കേരളം ഒരു വലിയ യജ്ഞം ഏറ്റെടുത്തിരിക്കുകയാണ്. നമുക്ക് വലുത് നമ്മുടെ ഭാവിതലമുറയുടെ നന്മയാണ്. മയക്കുമരുന്നുണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടും കേട്ടും വളർന്നവരാണ് നമ്മൾ. അതിന്റെ ദൂഷ്യഫലങ്ങൾ നമുക്ക് എല്ലാവർക്കുമറിയാം. എന്നിട്ടും മയക്കുമരുന്നിന് അടിമകളാകുന്നവർ നിരവധിയാണ്.
ഇതൊരു ചെറിയ പ്രശ്നമെല്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് സർക്കാർ വലിയൊരു ജനകീയ ക്യാംപെയിനിലേക്ക് കടക്കുന്നത്. മയക്കുമരുന്ന് ഉപയോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ഒന്നാകെ പ്രതികൂലമായി ബാധിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വലിയ തോതിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
ആരോഗ്യമുള്ള സമൂഹമാണ് ഏതൊരു രാജ്യത്തിന്റെയും കരുത്ത്. മയക്കുമരുന്നിന്റെ വിപണനവും വിതരണവും ഉപയോഗവും ഒരർത്ഥത്തിൽ രാജ്യദ്രോഹം തന്നെയാണ്. ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുണ്ട്.
സമൂഹത്തിന്റെ പ്രാഥമിക യൂണിറ്റായ കുടുംബത്തെ തകർക്കുന്ന ഒന്നാണ് മയക്കുമരുന്നിന്റെ ഉപഭോഗം. മയക്കുമരുന്നിന്റെ ഉപഭോഗം ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ബോധവത്‌കരണം തന്നെയാണ്. ഒരിക്കൽ ലഹരിയ്ക്ക് അടിമപ്പെട്ടാൽ തിരിച്ചുവരവ് അത്ര എളുപ്പമല്ല. മാനസികവും ശാരീരികവും സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങൾ ലഹരി ഉപഭോഗത്തിലൂടെ ഉണ്ടാകും. അപരിഹാര്യമായ നഷ്ടങ്ങൾ ഇതിന്റെ പിന്തുടർച്ചയാണ്.
സമൂഹത്തിൽ ഉണ്ടാകുന്ന ചലനങ്ങൾ തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒറ്റക്കെട്ടായാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് .
നവംബർ ഒന്ന് വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടർപ്രവർത്തനങ്ങൾ നടത്തും. ലഹരി പദാർത്ഥങ്ങൾ വിപണനം ചെയ്യുന്നവർ നമ്മുടെ യുവതലമുറയെയാണ് പ്രാഥമികമായി ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ട് തന്നെ സ്‌കൂൾതലം മുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. ആവശ്യത്തിനു കൗൺസിലർമാരെ കണ്ടെത്തി ഉപയോഗിക്കും.
അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനം നൽകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണം. ലഹരിവിരുദ്ധ ക്യാംപെയിൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണ്.
സർക്കാർ എൻഫോഴ്സ്‌മെന്റ് ഏജൻസികൾക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവർത്തനം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. അദ്ധ്യാപകരിൽ നിന്ന് യോഗ്യരായവരെ കണ്ടെത്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ സ്‌കൂൾതല ഏകോപനം സാദ്ധ്യമാക്കും .
ഏതെങ്കിലും കുട്ടി ലഹരിക്ക് അടിപ്പെട്ടു എന്ന് കണ്ടാൽ മറച്ചുവയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള സംവിധാനം ഓരോ സ്‌കൂളിലും ഉണ്ടാകണം . ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിന് സമൂഹമാകെ മുന്നോട്ട് വരണം. വിദ്യാർത്ഥി യുവജന സംഘടനകൾക്ക് ലഹരിവിരുദ്ധ പോരാട്ടത്തിൽ മികച്ച സംഭാവന നൽകാനാകും. ഈ സാദ്ധ്യത ഓരോ സംഘടനയും ഉപയോഗിക്കണം. ഇത് സമൂഹത്തിന്റെ ഒറ്റക്കെട്ടായ പ്രതിരോധമാണ്. ആ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവണം. ഈ പോരാട്ടം ഓരോരുത്തരുടേയുമാണ്. നമ്മുടെ നാടിന്റെ മാനസികവും ശാരീരികവും സാമൂഹികപരവുമായ ആരോഗ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നമുക്ക് ഏവർക്കും ഒറ്റക്കെട്ടായി അണിചേരാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |