@ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും ഫലമില്ല
കോഴിക്കോട്: നേട്ടങ്ങളുടെ പട്ടികയിൽ ആരോഗ്യ കേരളം മുന്നേറുമ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴുണ്ട് മിഴി നിറയും കാഴ്ചകൾ. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും മെഡിസിൻ വിഭാഗത്തിലെ രോഗികൾക്ക് കിടത്തി ചികിത്സ വരാന്തയിൽ !. അറ്റകുറ്റപ്പണികൾക്കായി ഏഴാം വാർഡ് അടച്ചിട്ടതോടെയാണ് രോഗികൾ പെരുവഴിയിലായത്. അടച്ചിടൽ മൂന്നുമാസമായതോടെ വരാന്തയിൽ രോഗികളുടെ എണ്ണവും കൂടി. ആശുപത്രിയിലെത്തുന്നവർ കടന്നുപോകുന്ന വഴിയിലെ ഈ കിടത്തി ചികിത്സ രോഗികളിൽ അണുബാധയ്ക്ക് കാരണമാവുകയാണ്. രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കാനായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശ പ്രകാരം പി.എം.എസ്.എസ്.വെെ ബ്ലോക്കിൽ നാല് പുതിയ വാർഡുകൾ തുറക്കാൻ തീരുമാനമായെങ്കിലും ഇതുവരെ നടപ്പായില്ല. ഇവിടെ നാന്നൂറിലധികം പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ടെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.
ഏഴാം വാർഡിൽ നിലവിൽ അറ്റകുറ്റപ്പണിയൊന്നും നടക്കുന്നില്ലെങ്കിലും ഇനിയും നവീകരണം നടക്കാനുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പുരുഷൻമാരുടെ ഈ വാർഡ് തുറന്നാൽ മുപ്പതിലധികം രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയും. വാർഡ് അടച്ചതോടെ ഇവിടെയുള്ള പുരുഷ രോഗികളെ സ്ത്രീകളുടെ വാർഡായ അഞ്ചിലേക്ക് മാറ്റിയിരുന്നു. ഈ വാർഡിലെ സ്ത്രീകളെ 6, 31 വാർഡുകളിലേക്കും മാറ്റി. അഡ്മിഷൻ വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വരാന്ത നിറഞ്ഞു കവിയുകയാണ്. മാത്രമല്ല അത്യാഹിത വിഭാഗത്തിലും ജനറൽ മെഡിസിൻ വിഭാഗത്തിലും കാലുകുത്താൻ സ്ഥലമില്ല. വരാന്തയിൽ കിടക്കുന്നതിൽ ഏറെയും സ്ത്രീകളാണ്. ആറു പുരുഷ വാർഡുകളും രണ്ടു സ്ത്രീ വാർഡുകളുമാണ് ജനറൽ മെഡിസിൻ വിഭാഗത്തിലുള്ളത്. കൊവിഡിനു ശേഷം ജനറൽ വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും ആശുപത്രി പ്രവർത്തനത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്.
@ പണിമുടക്കി സി.ടി സ്കാൻ മെഷീൻ
മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ മെഷീൻ പണിമുടക്കിയത് രോഗികൾക്ക് തിരിച്ചടിയാവുകയാണ്. 2013-ൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സ്ഥാപിച്ച സി.ടി. സ്കാൻ മെഷീൻ രണ്ടാഴ്ചയോളമായി തകരാറിലാണ്. ദിവസം മുഴുവൻ പ്രവർത്തിക്കുന്നതിനാൽ യന്ത്രത്തിന്റെ ട്യൂബ് തകരാറിലായെന്നാണ് അധികൃതർ പറയുന്നത്. ആശുപത്രിയിലെ രണ്ട് സി.ടി. സ്കാൻ മെഷീനിൽ ഒന്നാണ് തകരാറിലായത്. അത്യാഹിത വിഭാഗം, വാർഡുകൾ തുടങ്ങിയ ഇടങ്ങളിലെ അത്യാവശ്യ സ്കാനുകൾ ഇവിടെ നിന്നാണെടുക്കുന്നത്. സ്കാനർ തകരാറിലായതോടെ ഹൃദ്രോഗ വിഭാഗത്തിലെ സി.ടി. സ്കാൻ മെഷീനാണ് ഉപയോഗിക്കുന്നത്. ഇവിടെ തിരക്ക് വർദ്ധിച്ചതോടെ സ്കാൻ റിപ്പോർട്ട് ലഭിക്കണമെങ്കിൽ മണിക്കൂറുകൾ കാത്തു നിൽക്കണം. അടിയന്തര ഘട്ടത്തിൽ ഭീമമായ തുക നൽകി പുറത്തുനിന്നാണ് പലരും സ്കാൻ ചെയ്യുന്നത്. യന്ത്രത്തിന്റെ ഭാഗങ്ങൾ ജർമനിയിൽ നിന്ന് എത്തേണ്ടതിനാലാണ് അറ്റകുറ്റപ്പണികൾ വെെകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |