കോഴിക്കോട്: സെൻട്രൽ മാർക്കറ്റിലെ മത്സ്യക്കച്ചവടം അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുമ്പോഴും നോക്കുകുത്തിയായി പുതിയ കെട്ടിടം. കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചിട്ട് ഒന്നര വർഷം പിന്നിടുമ്പോഴും അധികാരികളുടെ മെല്ലെപ്പോക്ക് നയം കാരണം കെട്ടിടം വ്യാപാരികൾക്ക് ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. സെൻട്രൽ മാർക്കറ്റിന് സമീപത്തായാണ് നേരത്തെ ഉണ്ടായിരുന്ന പഴയ കെട്ടിടം നവീകരിച്ച് പണിതത്. 28 സ്റ്റാളുകളാക്കി തിരിച്ച ആധുനിക രീതിയിലുള്ള കെട്ടിടത്തിൽ 28 പേർക്ക് കച്ചവടം ചെയ്യാൻ സാധിക്കും. നിലവിൽ വൃത്തിഹീനമായി പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് തൊഴിലാളികൾ നിരവധി തവണ കോർപ്പറേഷനെ സമീപിച്ചെങ്കിലും നടപടികളൊന്നുമായിട്ടില്ല. കെട്ടിടത്തിലെ മുഴുവൻ പണികളും പൂർത്തീകരിച്ചിട്ടും പ്രവർത്തനം ആരംഭിക്കുന്നതിലെ താമസമെന്തെന്ന് അധികൃതർ വ്യക്തമാക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഇപ്പോൾ കെട്ടിടത്തിന് അവകാശവാദം പറഞ്ഞ് നിരവധി പേർ എത്തിയിട്ടുണ്ടെന്നും ഇതുകൊണ്ടാകാം കെട്ടിടം തുറക്കാൻ വൈകുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിടം തുറക്കുന്നതിൽ കോർപ്പറേഷൻ മെല്ലേപോക്ക് നടത്തുകയാണെന്നും ആക്ഷേപമുണ്ട്. അതേ സമയം കെട്ടിടത്തിന്റെ വാടകയിലും തീരുമാനമായിട്ടില്ല.
ദിവസവും നൂറുകണക്കിനാളുകളാണ് മത്സ്യവും മാംസവും വാങ്ങാനായി സെൻട്രൽ മാർക്കറ്റിലെത്തുന്നത്. രണ്ടായിരത്തോളം തൊഴിലാളികളും ഇവിടെ ജോലിചെയ്യുന്നുണ്ട്. മാർക്കറ്റിൽ കൃത്യമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ രോഗ ഭീതിയിലാണിവർ.
@ബയോഗ്യാസ് പ്ളാന്റും നിലച്ചു
മാലിന്യനിർമാർജനത്തിനായി മാർക്കറ്റിനകത്ത് ഏഴ് വർഷങ്ങൾക്ക് മുമ്പ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിരുന്നു. എന്നാൽ മാസങ്ങൾ കൊണ്ട് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ഇപ്പോൾ മാർക്കറ്റിൽ നിന്നുള്ള മത്സ്യ അവശിഷ്ടങ്ങൾ വളം നിർമ്മിക്കാനായി തമിഴ്നാട്ടിലെ നാമക്കലിലേക്കാണ് കൊണ്ടുപോകുന്നത്. എന്നാൽ ഒരു മഴപെയ്താൽ മാർക്കറ്റിലെ മത്സ്യ അവശിഷ്ടങ്ങളും മലിന ജലവും പരന്നൊഴുകുന്ന സ്ഥിതിയാണ്. മാത്രവുമല്ല മാർക്കറ്റിലെ മേൽക്കൂരയുടെ ഷീറ്റ് തുരുമ്പെടുത്ത് ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്. അതിനാൽ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മാർക്കറ്റ് പുതിയ കെട്ടിടത്തിലക്കേ് മാറ്റണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. മാർക്കറ്റിൽ ജോലി ചെയ്യുന്ന സ്ഥിരം കച്ചവടക്കാർ ലൈസൻസ് നൽകണമെന്നാവശ്യവുമായി വർഷങ്ങളായി കോർപ്പറേഷനെ സമീപിക്കുകയാണ്. എന്നാൽ ഇതിനും ഒരു പരിഹാരമായില്ലെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു.
പുതിയ കെട്ടിടം നവീകരിക്കുന്നതിന് മുമ്പ് ഇവിടെ ജോലി ചെയ്തിരുന്നവർ നവീകരണ സമയത്ത് പുറത്തേക്ക് കച്ചവടം മാറ്റിയിരുന്നു. എന്നാൽ നവീകരണം കഴിഞ്ഞ ശേഷം ഇവർക്ക് പുറമേ പലരും കെട്ടിടത്തിന് അവകാശ വാദവുമായി എത്തിയിരിക്കുകയാണ്. ഇത് സംഘർഷത്തിന് ഇടയാക്കിയിരിക്കുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്''
അക്ബർ ,
സെക്രട്ടറി
സി.ഐ.ടി.യു - മത്സ്യവിതരണം സെൻട്രൽ മാർക്കറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |