SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.47 PM IST

ഇൻഡോറിൽ ഇന്ത്യയ്ക്ക് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം

india-cricket

ഇൻഡോർ: ട്വന്റി- 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റിരുന്ന ദക്ഷിണാഫ്രിക്ക മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയെ 49 റൺസിന് പരാജയപ്പെടുത്തി ആശ്വാസം കണ്ടെത്തി. ഇൻഡോറിലെ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് വെടിക്കെട്ടിനൊടുവിൽ 228 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 18.3 ഓവറിൽ 178 റൺസിന് ആൾഔട്ടാവുകയായിരുന്നു. ഇന്ത്യ 2-1നാണ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യൻ മണ്ണിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി- 20 പരമ്പര നഷ്ടമാകുന്നത്.

സെഞ്ച്വറി നേടിയ റിലി റൂസോയുടെയും(100നോട്ടൗട്ട്) അർദ്ധ സെഞ്ച്വറി നേടിയ ക്വിന്റൺ ഡിക്കോക്കിന്റെയും(68) ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. റൂസോ 48 പന്തിൽ നിന്ന് എട്ടു സിക്‌സും ഏഴ് ഫോറും പറത്തിയപ്പോൾ ഡികോക്ക് 43 പന്തിൽ നാല് സിക്‌സും ആറ് ഫോറും പായിച്ചു.

മൂന്ന് റൺസ് മാത്രമെടുത്ത ക്യാപ്ടൻ ടെംബ ബൗമ പുറത്തായ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഡിക്കോക്ക് - റൂസോ സഖ്യം 90 റൺസാണ്കൂട്ടിച്ചേർത്തത്. ഡിക്കോക്ക് 13-ാം ഓവറിൽ റണ്ണൗട്ടായ ശേഷം ട്രിസ്റ്റൻ സ്റ്റബ്ബ്‌സിനെ കൂട്ടുപിടിച്ച് റൂസോ 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 18 പന്തില്‍ നിന്ന് 23 റൺസെടുത്ത സ്റ്റബ്ബ്‌സ് അവസാന ഓവറിലാണ് പുറത്തായത്. ദീപക് ചഹർ എറിഞ്ഞ അവസാന ഓവറിൽ 24 റൺസാണ് മില്ലറും റൂസോയും ചേർന്ന് അടിച്ചെടുത്തത്. അഞ്ച് പന്തിൽ നിന്ന് 19 റൺസാണ് മില്ലർ അടിച്ചെടുത്തത്.

228 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ രോഹിത് ശർമയെ (0) നഷ്ടമായി. റബാദയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം ഓവറിൽ ശ്രേയസ് അയ്യരും (1) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ ഋഷഭ് പന്തും സ്ഥാനക്കയറ്റം കിട്ടിയെത്തിയ ദിനേഷ് കാർത്തിക്കും ചേർന്ന് സ്‌കോർ 45 വരെയെത്തിച്ചു. 14 പന്തിൽ നിന്ന് 27 റൺസെടുത്ത പന്തിനെ അഞ്ചാം ഓവറിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്ബ്‌സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

എന്നാൽ ദിനേഷ് കാർത്തിക്ക് ഒരു ഭാഗത്ത് തകർത്തടിച്ചു. 21 പന്തിൽ നിന്ന് നാലു വീതം സിക്‌സും ഫോറുമടക്കം 46 റൺസെടുത്ത് മികച്ച ഫോമിലായിരുന്ന കാർത്തിക്ക് കേശവ് മഹാരാജിന്റെ പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. സൂര്യകുമാർ യാദവിനെയും (8) മികച്ചൊരു ക്യാച്ചിലൂടെ സ്റ്റബ്ബ്‌സ് മടക്കിയതോടെ ടീം കളി കൈവിട്ടു.

വാലറ്റത്ത് ദീപക് ചഹർ 17 പന്തിൽ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റൺസോടെ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഹർഷൽ പട്ടേൽ (17), അക്ഷർ പട്ടേൽ (9), ആർ. അശ്വിൻ (2), മുഹമ്മദ് സിറാജ് (5) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങള്‍. ഉമേഷ് യാദവ് 17 പന്തിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയ്ന്‍ പ്രിറ്റോറിയസ് മൂന്നും വെയ്ൻ പാർണൽ, എൻഗിഡി, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.