സജൻ പ്രകാശിന് ബട്ടർ ഫ്ളൈസിൽ സ്വർണം,ഈ ഗെയിംസിലെ രണ്ടാം സ്വർണം, നാലാംമെഡൽ
അഹമ്മദാബാദ് : പരിക്കും അധികൃതരുടെ ഭാഗത്തുനിന്നുള്ള മനപ്രയാസങ്ങളുമുണ്ടായിട്ടും നീന്തൽക്കുളത്തിൽ പോരാളിയായി മാറിയ സജൻ പ്രകാശ് ഇന്നലെ 200 മീറ്റർ ബട്ടർഫ്ളൈസിലും സ്വർണം നേടി കേരളത്തിന്റെ അഭിമാനമായി മാറി. ഈ ഗെയിംസിലെ സജന്റെ രണ്ടാമത്തെ സ്വർണവും മൂന്നാമത്തെ മെഡലുമായിരുന്നു ഇന്നലത്തേത്. 1മിനിട്ട് 59.56 സെക്കൻഡിൽ ഫിനിഷ് ചെയ്ത സജൻ ഗെയിംസ് റെക്കാഡോടെയാണ് സ്വർണം നേടിയത്. അസമിന്റെ ബിക്രം ചാംഗ്‌മായ് വെള്ളിയും ബംഗാളിന്റെ ദേബ്‌നാഥ് സാനു വെങ്കലവും നേടി.
ചൊവ്വാഴ്ച നടന്ന പുരുഷന്മാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിലെ വെള്ളിയായിരുന്നു സജന്റെ മൂന്നാം മെഡൽ. 4മിനിട്ട് 30.09 സെക്കൻഡിലായിരുന്നു സജന്റെ ഫിനിഷ്.
4മിനിട്ട് 28.91 സെക്കൻഡിൽ ഗെയിംസ് റെക്കാഡോടെ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ അദ്വൈത പാഗെയ്ക്കാണ് സ്വർണം. എം. അരവിന്ദ് സ്ഥാപിച്ചിരുന്ന 4 മിനിട്ട് 37.75 സെക്കൻഡിന്റെ റെക്കാഡാണ് അദ്വൈത ചൊവ്വാഴ്ച മറികടന്നത്. 4മിനിട്ട് 31.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗുജറാത്തിന്റെ ആര്യൻ നെഹ്‌റയ്ക്കാണ് വെങ്കലം.
ഗെയിംസിന് മുന്നേ പരിശീലനത്തിനിടെ സജന്റെ കാലിന് പരിക്കേറ്റിരുന്നു. ഇതിനുശേഷം അടിവയറിന്റെ പേശികൾക്ക് പരിക്കേറ്റു. ഇതുമായാണ് കഴിഞ്ഞ ദിവസം റിലേ അടക്കം മൂന്ന് ഇനങ്ങളിൽ മത്സരിച്ചത്. 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ സ്വർണം നേടിയ സജൻ 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. സജൻ മത്സരിച്ചിട്ടും റിലേയിൽ കേരളം അഞ്ചാമതായി. റിലേയിൽ ഹീറ്റ്സ് മുതൽ സജനെ നിർബന്ധിച്ച് ഇറക്കുകയായിരുന്നു എന്ന് പരാതിയുണ്ടായിരുന്നു.
ബാഡ്മിന്റണിൽ മൂന്ന് വെങ്കലങ്ങൾ
ദേശീയ ഗെയിംസിലെ ബാഡ്മിന്റൺ കോർട്ടിൽ നിന്ന് കേരളത്തിന് മൂന്ന് വെങ്കലങ്ങൾ ലഭിച്ചു. മിക്സഡ് ഡബിൾസിൽ സുൻജിത്ത് -ഗൗരികൃഷ്ണ സഖ്യവും വനിതാ ഡബിൾസിൽ മെഹ്റിൻ റീസ - ആരതിസാറാ സുനിൽ സഖ്യവും പുരുഷ ഡബിൾസിൽ സുൻജിത്ത് - ശ്യാം പ്രസാദ് സഖ്യവുമാണ് വെങ്കലങ്ങൾ നേടിയത്.
ഖോ ഖോയിൽ കേരളം വെള്ളി
ചൊവ്വാഴ്ച പുരുഷ ഖോ ഖോയിൽ കേരളം വെള്ളി മെഡൽ സ്വന്തമാക്കി. ഫൈനലിൽ മഹാരാഷ്ട്രയോട് തോറ്റതോടെയാണ് കേരളത്തിന്റെ നേട്ടം വെള്ളിയിൽ ഒതുങ്ങിയത്. സ്‌കോർ: 30 - 26.
ചൊവ്വാഴ്ച അത്‌ലറ്റിക്‌സിൽ കേരളം ഒരു മെഡൽ കൂടി സ്വന്തമാക്കി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ. ആരതി വെള്ളി നേടി. 58:57 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു ആരതിയുടെ നേട്ടം. 57:57 സെക്കൻഡിൽ ഫിനിഷ് ചെയ്ത തമിഴ്‌നാടിന്റെ വിദ്യ രാമരാജിനാണ് സ്വർണം.
വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്റെ ആൻ മരിയ വെള്ളി മെഡൽ സ്വന്തമാക്കി. 87 പ്ലസ് കിലോ വിഭാഗത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. സ്‌നാച്ചിൽ 90 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 121 കിലോയും ഉയർത്തിയാണ്ആൻ മരിയ വെള്ളിമെഡലണിഞ്ഞത്. ആകെ 211 കിലോയാണ് മലയാളി താരം ഉയർത്തിയത്.215 കിലോ ഉയർത്തിയ ഉത്തർപ്രദേശിന്റെ പൂർണിമ പാണ്ഡെയ്ക്കാണ് സ്വർണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |