SignIn
Kerala Kaumudi Online
Saturday, 20 April 2024 6.11 AM IST

ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചർച്ച ഇല്ല : അമിത് ഷാ

amit-shah

കാശ്‌മീരിനെ സമാധാനത്തിന്റെ നാടാക്കും

ന്യൂഡൽഹി: ഭീകര പ്രവർത്തനം തുടരുന്ന പാകിസ്ഥാനുമായി ഒരു സന്ധി സംഭാഷണത്തിനും ഇന്ത്യ തയ്യാറല്ലെന്നും മോദി സർക്കാർ ഭീകരത തുടച്ചു നീക്കി ജമ്മു കാശ്‌മീരിനെ രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി മാറ്റുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

വടക്കൻ കാശ്‌മീരിലെ ബാരാമുള്ളയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശ്‌മീരിൽ സ്ഥിതി മാറുകയാണ്. മൂന്ന് വർഷത്തിനിടെ 56,000 കോടി രൂപയുടെ നിക്ഷേപം വന്നു. ഇതിലൂടെ അഞ്ച് ലക്ഷം പേർക്ക് തൊഴിലവസരം ലഭിക്കും. സ്വാതന്ത്ര്യാനന്തരം 17,000 കോടി മാത്രം നിക്ഷേപം വന്ന സ്ഥാനത്താണിത്. ജമ്മു കാശ്‌മീരിലെ പാവങ്ങൾക്ക് മോദി സർക്കാർ ഒരു ലക്ഷം വീടുകൾ നൽകി. ടൂറിസത്തിൽ മുന്നേറ്റമുണ്ടായി. സുരക്ഷ മെച്ചപ്പെട്ടതോടെ ഇക്കൊല്ലം 22 ലക്ഷം സഞ്ചാരികൾ വന്നു.

വികസനം മുടക്കിയത്

മൂന്ന് കുടുംബങ്ങൾ

ജമ്മു കാശ്മീരിലെ വികസനം മന്ദഗതിയിലാക്കിയത് അബ്ദുള്ളമാരും മുഫ്തികളും നെഹ്റു-ഗാന്ധി കുടുംബവുമാണ്. അവർ അഴിമതിയും ദുർഭരണവും വികസനമില്ലായ്മയുമാണ് നൽകിയത്. 90കൾ മുതൽ കാശ്‌മീരിൽ 42,000 മനുഷ്യരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാനുമായി ചർച്ച നടത്തണമെന്ന് ചിലർ പറയുന്നു. എന്തിന് ? അത് നടക്കില്ല. പകരം ബാരാമുള്ളയിലെയും കാശ്‌മീരിലെയുമൊക്കെ ജനങ്ങളുമായി ഞങ്ങൾ സംസാരിക്കും. യുവാക്കൾ അക്രമം വെടിയണം.

തിരഞ്ഞെടുപ്പ് കമ്മിഷൻ പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലുടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മുൻപ് ചിലരിൽ കേന്ദ്രീകരിച്ച അധികാരം ഇപ്പോൾ പഞ്ചായത്ത്, ജില്ലാ കൗൺസിലുകളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 30,000 പേരുടെ കൈകളിലായി. ആർട്ടിക്കിൾ 370 പ്രകാരം എസ്.സി, എസ്.ടി സംവരണം ലഭിച്ചിരുന്നില്ല. ആ വകുപ്പ് റദ്ദാക്കിയ ശേഷം ഗുജ്ജാർ, ബകർവാൾ, പഹാഡികൾ എന്നിവർക്ക് സംവരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാശ്‌മീരിലെ സുരക്ഷ ചർച്ച ചെയ്യാൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അതിനിടെ ഇന്നലെ പുലർച്ചെ ഷോപ്പിയാനിൽ രണ്ടിടത്ത് നടന്ന ഏറ്റുമുട്ടലിൽ സേന നാല് ഭീകരരെ വധിച്ചു.

വീട്ടുതടങ്കലിലെന്ന് മെഹബൂബ

അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിൽ ആരോപിച്ചു. വീടിന്റെ ഗേറ്റ് പൂട്ടിയ ഒരു ഫോട്ടോയുമുണ്ട്. എന്നാൽ മെബബൂബയ്‌ക്ക് ഒരു വിലക്കും ഇല്ലെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KASHMIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.