വിതുര: വാമനപുരം നദിയിലെ വിതുര കല്ലാർ വട്ടക്കയത്തിൽ വീണ്ടും മുങ്ങിമരണം. മരണക്കയമായ വട്ടക്കയത്തിൽ 20 വർഷത്തിനിടെ 39 പേരുടെ ജീവനാണ് പൊലിഞ്ഞുവീണത്. കല്ലാറിൽ ഏറ്റവും കൂടുതൽ മരണം നടന്നതും വട്ടക്കയത്തിൽ തന്നെ. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബീമാപള്ളി സ്വദേശികളും ബന്ധുക്കളുമായ മൂന്ന് പേർ വട്ടക്കയത്തിൽ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മരണം പതിയിരിക്കുന്ന വട്ടക്കയത്തിൽ അറിഞ്ഞുകൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. മറ്റ് ജില്ലകളിൽ നിന്നുമെത്തുന്നവരാണ് വട്ടക്കയത്തിൽ വീണ് മരിച്ചവരിൽ ഭൂരിഭാഗവും. പൊന്മുടി വിതുര റോഡിൽ ചേർന്നുള്ള വട്ടക്കയത്തിന് ഇരുപത് അടിയോളം താഴ്ചയുണ്ട്. ഇവിടെ മുങ്ങിമരിച്ചവരുടെ കണക്ക് നിരത്തി നിരവധി അപായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളിക്കാനിറങ്ങുന്നവർ ആരും ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ദിവസം ബീമാപള്ളിയിൽ നിന്നെത്തിയ എട്ടംഗ സംഘത്തോടും വട്ടക്കയത്തിൽ നടന്ന അപകടമരണങ്ങളെ കുറിച്ചും, അപകടം പതിയിരിക്കുന്ന കയങ്ങളെകുറിച്ചും നാട്ടുകാർ പറഞ്ഞിരുന്നു. രണ്ട് മാസം മുൻപ് പോത്തൻകോട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചപ്പോൾ അപകടമരണത്തിന് തടയിടുന്നതിനായി വിതുര പൊലീസും പഞ്ചായത്തും ചേർന്ന് വട്ടക്കയം ഭാഗത്ത് മുള്ളുവേലി കെട്ടി അടയ്ക്കുകയും, അപായബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരുമാസം പിന്നിട്ടപ്പോൾ മുള്ളുവേലി തകർത്ത് വീണ്ടും സഞ്ചാരികൾ വട്ടക്കയത്തിൽ ഇറങ്ങി കുളിക്കുന്ന സ്ഥിതി സംജാതമാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |