ചേർത്തല: മന്ത്രിയായിരിക്കെ തന്റെ ഗൺമാനായിരുന്ന രാജേഷിന്റെ മകൻ ശ്രിഹാനെ മടിയിലിരുത്തി ജി. സുധാകരൻ ഹരിഃശ്രീ എഴുതിച്ചപ്പോൾ അതിന് ആത്മബന്ധത്തിന്റെ ഊഷ്മളതയും മധുരവുമുണ്ടായിരുന്നു. ജി.സുധാകരന്റെ കവിതകൾ ഈണമിട്ട് ആലപിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് രാജേഷാണ്.
കേരളകൗമുദി ആലപ്പുഴ യൂണിറ്റും എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനും സംയുക്തമായി ചേർത്തല ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിലാണ് കാസർകോട് ചെറുവത്തൂർ കരിയിൽ കുഞ്ഞിവീട്ടിൽ കെ.വി. രാജേഷ് മകനെ എഴുത്തിനിരുത്താൻ എത്തിയത്. ജി. സുധാകരൻ മന്ത്രിയായിരുന്ന 2016 മുതൽ അഞ്ചുവർഷം ഗൺമാനായി, നിഴലായി ഒപ്പമുണ്ടായിരുന്ന രാജേഷ് നിലവിൽ ചീമേനി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. രാജേഷ് ആലപിച്ച മഴവെള്ള മുത്തിനാൽ ഹരിദാഭയൂട്ടുന്ന അമൃതം ഖനി കുട്ടനാടെ... എന്നാരംഭിക്കുന്ന കുട്ടനാട്ടെ കാവ്യനർത്തകി എന്ന കവിത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓമന നിറം, മാസ്മരികം,വിഷുസമാഗതം, കത്തുന്ന ഗീതം, എനിക്ക് ഉറങ്ങണം തുടങ്ങിയ കവിതകളും രാജേഷിന്റെ ആലാപനത്തിലൂടെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
മകനെ എഴുത്തിനിരുത്താനായി ജി. സുധാകരനോട് സൗകര്യം ചോദിച്ചപ്പോൾ, കേരളകൗമുദിയുടെ നേതൃത്വത്തിൽ ചേർത്തലയിൽ വിദ്യാരംഭ ചടങ്ങ് നടക്കുന്നുണ്ടെന്നും അവിടെയെത്താനും പറഞ്ഞു. അങ്ങനെ ട്രെയിൻ മാർഗം മകനുമായി രാജേഷ് എത്തുകയായിരുന്നു. ചെറുപ്പം മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട് രാജേഷ്. കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ച് എഴുതി നൽകിയ മാസ്മരികം എന്ന കവിത, രാജേഷ് നിമിഷങ്ങൾക്കകം ഈണമിട്ട് ആലപിച്ച് റെക്കാഡ് ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിൽ ഇട്ടതും ശ്രദ്ധേയമായിരുന്നു. പൊലീസ് സേനയിലെ ഗായക സംഘത്തിൽ അംഗമായ രാജേഷ് പയ്യന്നൂർ കെ.എം.കെ തിയേറ്റേഴ്സിന്റെ ദൈവം മരിച്ചു എന്ന നാടകത്തിന്റെ ശീർഷക ഗാനവും ആലപിച്ചു. ഭാര്യ എം.ആർ. രമ്യയും മകൾ ശ്രീലക്ഷ്മിയും വിദ്യാരംഭ ചടങ്ങിന് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |